തിരുവനന്തപുരം: ഇന്ദുജയുടെ മരണം അങ്ങേയറ്റം ദുഃഖകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി മേഖലകളിൽ യുവതികളുടെ അസ്വഭാവിക മരണങ്ങൾ നിരവധിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ദുരൂഹതകൾ അവശേഷിക്കുകയാണ്. വനവാസി മേഖലകളിൽ ജീവിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കാൻ സർക്കാർ തയ്യാറാകണം. നേരത്തെ റിപ്പോർട്ട് ചെയ്ത കേസുകളിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ല. അതിനാൽ വനവാസികളുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര നിയമ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വി മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം പാലോട് കഴിഞ്ഞ ദിവസമാണ് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മാസം മുൻപായിരുന്നു വിവാഹം. ജാതിമാറി വിവാഹം കഴിച്ചതിന്റെ എതിർപ്പ് ഇരുകൂട്ടരുടേയും വീട്ടുകാർക്ക് ഉണ്ടായിരുന്നു. ഇന്ദുജയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കാൻ അഭിജിത്തിന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം. അഭിജിത്തിന്റെ സുഹത്ത് അജാസുമായുള്ള ഇന്ദുജയുടെ ബന്ധവും മരണത്തിലേക്ക് വഴിവെച്ചെന്ന് സൂചനയുണ്ട്. സംഭവത്തിൽ അജാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.















