പനാജി: പാകിസ്താനിൽ ജനിച്ച് ഗോവയിൽ വളർന്ന ക്രിസ്ത്യൻ മതസ്ഥന് 43 വർഷത്തിനൊടുവിൽ ഇന്ത്യൻ പൗരത്വം. കേന്ദ്രസർക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിന് കീഴിലാണ് പാകിസ്താനിൽ ജനിച്ച ഷെയ്ൻ സെബാസ്റ്റ്യൻ പെരേരയ്‌ക്ക് പൗരത്വം ലഭിച്ചത്. ഗോവയിൽ താമസിക്കുന്ന ഷെയ്ൻ സെബാസ്റ്റ്യന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഇന്ത്യൻ പൗരത്വം നേടുന്ന രണ്ടാമത്തെ ഗോവൻ സ്വദേശിയാണ് ഷെയ്ൻ സെബാസ്റ്റ്യൻ പെരേര.
കറാച്ചിയിലായിരുന്നു ഷെയ്ൻ ജനിച്ചത്. 1981 ഓഗസ്റ്റിൽ ഷെയ്ന് നാല് മാസം പ്രായമുള്ളപ്പോൾ രക്ഷിതാക്കളോടൊപ്പം ഗോവയിലേക്ക് എത്തുകയായിരുന്നു. ഷെയ്നിന്റെ പൂർവീകരുടെ ഗ്രാമമായ അഞ്ജുനയിലേക്കാണ് ഇവർ എത്തിയത്. തുടർന്നുള്ള ജീവിതം മുഴുവൻ ഇവിടെയായിരുന്നു. 2012ൽ ഇന്ത്യക്കാരി മരിയ ഗ്ലോറിയ ഫെർണാണ്ടസിനെ വിവാഹം ചെയ്ത ഷെയ്നിന് രണ്ട് കുട്ടികളുമുണ്ട്. എന്നാൽ ഇന്ത്യൻ പൗരത്വം നേടുകയെന്ന സ്വപ്നം അപ്പോഴും ഷെയ്നിന് ബാക്കിയായി. കറാച്ചിയിലാണ് ജനിച്ചത് എന്നുള്ളതിനാൽ പൗരത്വം ലഭിച്ചിരുന്നില്ല. നിയമ തടസങ്ങളിൽ പെട്ട് 43 വർഷം കടന്നുപോയി. ഒടുവിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതോടെ ദശാബ്ദങ്ങളായുള്ള ഷെയ്നിന്റെ ആവശ്യം നിറവേറുകയായിരുന്നു.
തീരദേശ സംസ്ഥാനമായ ഗോവയിൽ പൗരത്വഭേദഗതി നിയമം വഴി പൗരത്വം നേടുന്ന രണ്ടാമനാണ് ഷെയ്ൻ. അപേക്ഷ സമർപ്പിച്ച് മൂന്ന് മാസത്തിനകം പൗരത്വം ലഭിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ജോസഫ് ഫ്രാൻസിസ് പെരേര എന്ന പാകിസ്താനിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നു.
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ജനിച്ച് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന മതക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് കേന്ദ്രസർക്കാർ പ്രാബല്യത്തിലാക്കിയ പൗരത്വ ഭേദഗതി നിയമം.















