കോഴിക്കോട്: വടകരയിൽ ഒൻപത് വയസുകാരിയെ വാഹനമിടിച്ച് കടന്നുകളഞ്ഞ സംഭവത്തിലെ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയതിന് നാദാപുരം പൊലീസാണ് കേസെടുത്തത്.
അപകടത്തിൽ വാഹനത്തിനുണ്ടായ കേടുപാടുകൾ മാറ്റാൻ വാഹന ഉടമയായ പ്രതി നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ നൽകിയ വിവരമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കാർ മതിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് തെറ്റായ വിവരങ്ങൾ നൽകി നഷ്ടപരിഹാരം കൈപ്പറ്റുകയായിരുന്നു. 30,000 രൂപയാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് വാങ്ങിയത്. ഇതിലാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.
വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കാറിടിച്ച് പരിക്കേറ്റ ദൃഷാന പത്ത് മാസത്തിലേറെയായി കോമയിലാണ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീലാണ് വാഹനമോടിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശി മരിച്ചിരുന്നു. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.















