അമ്മമാരോടുള്ള സ്നേഹവും പരിഗണനയും എപ്പോഴും പ്രകടപ്പിക്കാൻ മക്കൾ പഠിക്കണമെന്ന് നടി സ്വാസിക. അമ്മ ഇല്ലാതിരിക്കുമ്പോൾ മാത്രമേ അവരോടുള്ള സ്നേഹം എത്രമാത്രമാണെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നും അടുത്തുള്ളപ്പോൾ അവരെ പരമാവധി സന്തോഷിപ്പിക്കാൻ ശ്രമിക്കണമെന്നും സ്വാസിക പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമ്മയെ പിരിഞ്ഞിരിക്കുന്നതിനുള്ള സങ്കടത്തെ കുറിച്ച് താരം മനസുതുറന്നത്.
“രാവിലെ അമ്മയുടെ ഭക്തിഗാനം കേട്ടാണ് ഞാൻ എല്ലാ ദിവസവും എഴുന്നേൽക്കുന്നത്. റൂമിൽ മുഴുവൻ ചന്ദനത്തിരിയുടെ മണമായിരിക്കും. ഇങ്ങനെ തന്നെയാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്. അമ്മയുണ്ടെങ്കിൽ വല്ലാത്തൊരു എനർജിയാണ്. ഞാൻ എഴുന്നേൽക്കുമ്പോൾ ചായ മേശപ്പുറത്ത് ഉണ്ടായിരിക്കും. വെറുതെ ഇരിക്കുമ്പോൾ തല മസാജ് ചെയ്തുതരും. അമ്മയെ ഞാൻ നന്നായി മിസ് ചെയ്യുന്നുണ്ട്. ഒരു വർഷമായി കാല് വയ്യാതെ വിശ്രമത്തിലാണ് അമ്മ. എത്ര പ്രശ്നം ഉണ്ടെങ്കിലും അമ്മ എന്നോടൊപ്പം വരാറുണ്ട്. പക്ഷേ ഇപ്പോൾ ഒട്ടും യാത്ര ചെയ്യാൻ പറ്റില്ല”.
“ഇത്രയും നാൾ എന്നോടൊപ്പം ഉണ്ടായിട്ട്, ഒരു അസുഖം കാരണം പിരിഞ്ഞിരിക്കുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നുണ്ട്. പക്ഷേ ഞാൻ അമ്മയോട് ഇതേ കുറിച്ചൊന്നും പറയാറില്ല. എല്ലാ മക്കളും അമ്മമാരോട് മനസുതുറന്ന് സംസാരിക്കാൻ പഠിക്കണം. അത് അവർക്ക് വലിയ സന്തോഷമായിരിക്കും. അവർ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചും അവർ ചെയ്യുന്ന കാര്യങ്ങളിലൊക്കെ അമ്മമാരെ പ്രശംസിക്കണം.
അമ്മ എപ്പോഴും എനിക്ക് കട്ട സപ്പോർട്ടാണ്. കൂടെ വർക്ക് ചെയ്യുന്നവരൊക്കെ ഇതേ കുറിച്ച് എന്നോട് പറയാറുണ്ട്. അമ്മ അടുത്തുള്ള സമയത്ത് എനിക്ക് ഈ സ്നേഹം പ്രകടിപ്പിക്കാനോ പറയാനോ അറിയില്ല. പക്ഷേ, അമ്മ കൂടെ ഇല്ലാതിരിക്കുമ്പോൾ വല്ലാത്തൊരു മിസ്സിംഗ് തോന്നാറുണ്ടെന്നും” സ്വാസിക പറയുന്നു.
ഒരു പെൺകുട്ടിയെ വേണമെന്ന് ആഗ്രഹിച്ച് പ്രാർത്ഥിച്ച് ഉണ്ടായ മകളാണെന്ന് ആയിരുന്നു സാസ്വികയെക്കുറിച്ച് മുൻപൊരിക്കൽ ഒരു ടെലിവിഷൻ പരിപാടിയിൽ അമ്മ ഗിരിജാ വിജയ് പറഞ്ഞത്. ഈ വർഷം ജനുവരിയിലായിരുന്നു സ്വാസികയുടെയും നടൻ പ്രേം ജേക്കബിന്റെയും വിവാഹം.















