ലക്നൗ: അടുത്തിടെ സംഭാലിൽ കണ്ടെത്തിയ ശ്രീ കാർത്തിക് ശിവക്ഷേത്രത്തിൽ സർവേ നടത്തി പുരാവസ്തു വകുപ്പ്. സമീപത്തെ അഞ്ച് പുരാതന തീർത്ഥാടന കേന്ദ്രങ്ങളും 19 കിണറുകളിലും പരിശോധന നടത്തി. എഎസ്ഐയുടെ നാലംഗ സംഘമാണ് സർവേ നടത്തുന്നത്.
ചതുർമുഖ് കൂപ്പ്, മോക്ഷ കൂപ്പ്, ധരം കൂപ്പ് എന്നിവയുൾപ്പെടെ 19 കിണറുകളും ഭദ്രക് ആശ്രമം, സ്വർഗദീപ്, ചക്രപാണി എന്നിവയുൾപ്പെടെ അഞ്ച് തീർത്ഥാടന കേന്ദ്രങ്ങളും സർവേ നടത്തിയതായി സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു.
46 വർഷം അടച്ചിട്ടിരുന്ന സംഭാലിലെ ഭസ്മ ശങ്കർ ക്ഷേത്രത്തിന്റെ കിണറ്റിൽ നിന്ന് കേടുപാടുകൾ സംഭവിച്ച മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തിയതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പുരാതന ക്ഷേത്രവും കിണറും കേന്ദ്രീകരിച്ച് എഎസ്ഐ ഖനനം നടത്തുകയാണ്. 12 അടിയിൽ വരെ കുഴിച്ചപ്പോഴാണ് പാർവതിദേവിയുടെ വിഗ്രഹം കണ്ടെത്തിയത്. പിന്നാലെ ഗണപതിയുടെയും ലക്ഷ്മിയുടെയും വിഗ്രഹങ്ങളും കണ്ടെത്തി.
കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയിലാണ് ക്ഷേത്രം കണ്ടെത്തിയത്. 1978 മുതൽ പൂട്ടിക്കിടന്ന ക്ഷേത്രം തുറന്നതോടെ നിത്യവും ആരാധന നടത്തുകയാണ്. ഷാഹി ജുമാ മസ്ജിദിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മാത്രമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.