ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണത്തിന് (സ്പാഡെക്‌സ്) തയ്യാറെടുക്കുകയാണ് ഇസ്രോ. ഇതിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്ന പേടകങ്ങളുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് സഹായകമാകുന്ന നിർണായക ദൗത്യമാകും ഇത്.
ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച്, അവിടെ വച്ച് രണ്ടാക്കുകയും പിന്നീട് കൂട്ടിച്ചേർക്കുകയുമാണ് ലക്ഷ്യം. പിഎസ്എൽവി-സി 60-ലാണ് പേടകങ്ങൾ വിക്ഷേപിക്കുന്നത്. SDX01 (ചേസർ), SDX02 (ടാർഗറ്റ്) എന്നീ രണ്ട് ഉപഗ്രഹങ്ങളാകും വിക്ഷേപിക്കുക. 220 കിലോഗ്രാം ഭാരമാണ് ഓരോ പേടകത്തിനുമുള്ളത്. 55 ഡിഗ്രി ചെരുവിൽ 470 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ വിക്ഷേപിക്കും. പിന്നാലെ ഇവ കൂടിച്ചേരും. ഇന്ധനവും ഊർജ്ജവും കൈമാറാനും ഒരൊറ്റ പേടകം പോലെ പ്രവർത്തിക്കാനും ഇതിന് കഴിയും.
66 ദിവസം കൊണ്ടാകും പരീക്ഷണം അവസാനിക്കുക. പേടകങ്ങൾ രണ്ടായി വിക്ഷേപിക്കുമ്പോൾ അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കൂടിച്ചേർന്ന് കഴിയുമ്പോൾ (ഡോക്കിംഗ്) പ്രവർത്തനം എപ്രകാരമാകുമെന്നുമാണ് പരീക്ഷണത്തിലൂടെ പഠിക്കുക.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കുന്നതിലും ഡോക്കിംഗ് പരീക്ഷണം സഹായിക്കും. ചന്ദ്രനിൽ നിന്ന് സാമ്പിൾ ഭൂമിയിലെത്തിക്കുന്ന ദൗത്യത്തിലും ഇത് ഗുണം ചെയ്യും. പരീക്ഷണം വിജയകരമായാൽ ഇൻ-സ്പേസ് ഡോക്കിംഗ് എന്ന നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഇൻ-സ്പേസ് ഡോക്കിംഗ് സാധ്യമാക്കിയ രാജ്യങ്ങൾ.