ചെങ്ങന്നൂര്‍: അയ്യപ്പൻമാർക്ക് ആശ്രയമായി ചെങ്ങന്നൂര്‍ അയ്യപ്പ സേവാകേന്ദ്രം. 20 ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം ഭക്തർക്കാണ് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം അന്നദാനം നൽകിയത്. ഇതോടെ ഏറ്റവും കൂടുതല്‍ അയ്യപ്പൻമാർ എത്തുന്ന സേവാകേന്ദ്രങ്ങളില്‍ ഒന്നായി ചെങ്ങന്നൂര്‍ അയ്യപ്പ സേവാകേന്ദ്രം മാറി. നവംബര്‍ 30 നാണ് സേവാകേന്ദ്രം പ്രവർത്തനമാരംഗിച്ചത്. പ്രതിദിനം 5000 ത്തിലധികം ആളുകളാണ് വിവിധ സമയങ്ങളിലാണ് ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നത്.
മുഴുവൻ സമയവും സേവന സജ്ജരായി നിൽക്കുന്ന പരിഷത്ത് പ്രവര്‍ത്തകരാണ് സേവാകേന്ദ്രത്തിന്റെ ബലം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിഷത്ത് പ്രവര്‍ത്തകർ ഇവിടെയുണ്ട്. സമയം പരിഗണിക്കാതെ വരുന്ന എല്ലാവര്‍ക്കും ഭക്ഷണം നൽകാനുള്ള വിപുലമായ ക്രമീകരണങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
500 പേര്‍ക്ക് ഇവിടെ വിരിവെച്ച് കിടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനും സാധനങ്ങള്‍ സൂക്ഷിക്കാനും വാഹനങ്ങള്‍ ബുക്ക് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രത്തിലുണ്ട്. തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് വിപുലമായ ക്രമീകരണങ്ങള്‍ അയ്യപ്പ സേവാകേന്ദ്രത്തില്‍ ഒരുക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജന. സെക്രട്ടറി വി.ആര്‍. രാജശേഖരനും ജോ. സെക്രട്ടറി അഡ്വ. അനില്‍ വിളയിലും അറിയിച്ചു.















