തിരുവനന്തപുരം: തങ്കയങ്കി വച്ച് പണം കൊയ്യാനുള്ള ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ കേരള ക്ഷേത്ര സംരക്ഷണ സമിതി. ശബരിമലയിൽ പ്രത്യേക മുഹൂർത്തങ്ങൾക്ക് മാത്രമാണ് തങ്കയങ്കി ചാർത്തുന്നത്. ഭക്തരിൽ വൻതുക ഈടാക്കാൻ തങ്കയങ്കിയെ വഴിപാടിക്കി മാറ്റാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. ഇതിന് പിന്നിൽ പണക്കൊതിയാണെന്നും ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ജനറൽ സെക്രട്ടറി കെ.എസ്. നാരായണൻ പറഞ്ഞു.
പരമ്പരാഗത ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിച്ച്, ഭക്തർക്ക് ക്ഷേത്രോപസന തടസമില്ലാതെ നിർവഹിക്കാനുള്ള സാഹചര്യമൊരുക്കലാണ് ദേവസ്വം ബോർഡുകളുടെ ഉത്തരവാദിത്തം. എന്നാൽ ക്ഷേത്രങ്ങൾ എങ്ങനെ കച്ചവടകേന്ദ്രമാക്കാമെന്ന ചിന്തയിലാണ് സർക്കാരും ബോർഡുമെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി. പൂർവികർ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ആചാര അനുഷ്ഠാനങ്ങൾ തകിടം മറിക്കുന്നത് സർവസാധാരണമാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തങ്കയങ്കി പണം വാങ്ങിചാർത്താനുള്ള നീക്കം.
ഭക്തരുടെ ആവശ്യമെന്ന് പറഞ്ഞാണ് ഗുരുവായൂർ ഏകാദശിനാളിൽ ഉദയാസ്തമന പൂജ വേണ്ടെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചതും ഇതേതരത്തിലാണ്. ഇത് ആശങ്കാജനകമാണ്. ആചാര അനുഷ്ഠാനങ്ങളുടെ മഹത്വമറിയാത്ത ഏതെങ്കിലും ഭക്തരുടെ ആവശ്യപ്രകാരമെന്നു പറഞ്ഞു അപകടകരമായ എന്തെല്ലാം മാറ്റമാണ് ദേവസ്വം ബോർഡുകൾ ആവിഷ്‌കരിക്കുന്നതെന്ന് പറയാനാവില്ല. ക്ഷേത്രാചാര ലംഘനങ്ങൾക്കെതിരെ കോടതിയെ ശരണം പ്രാപിക്കേണ്ട ഗതികേടാണ് ദേവസ്വം ബോർഡുകൾ സൃഷ്ടിക്കുന്നത്. ക്ഷേത്രങ്ങളിലുള്ള വിശ്വാസം തകർക്കുകയെന്ന നിരീശ്വരവാദി രാഷ്‌ട്രീയത്തിന്റെ ആസൂത്രിത നീക്കമാണിത്.
ശബരിമലയുടെ കാനനഭംഗിയും ഒരു തീർത്ഥാടന കേന്ദ്രത്തിന്റെ സ്വച്ഛതയും കോർത്തിണക്കി ആധുനിക റെയിൽ വ്യാോമയാന സൗകര്യങ്ങളൊരുക്കി ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയാൽ ലഭ്യമാകുന്ന സാമ്പത്തിക നേട്ടവും വിശ്വാസത്തകർച്ചയുമാണ് സർക്കാരിന്റെ ലക്ഷ്യം. ഈ കച്ചവട തന്ത്രത്തിൽ നിന്നും നൂറ്റാണ്ടുകളുടെ പഴക്കവും മഹത്വവും പേറുന്ന പരിപാവന തീർത്ഥാടന കേന്ദ്രത്തെ കാത്തു സംരക്ഷിക്കേണ്ടത് ഹിന്ദു സമൂഹത്തിന്റെ കർത്തവ്യമാണ്. സർക്കാർ ഇത്തരം ഹിന്ദു വിരുദ്ധ നിലപാടിൽ നിന്നും പിന്മാറണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു.