തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ 14 കാരന് അമിത ഡോസിൽ മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്‌പെൻഷൻ. ഫാർമസിസ്റ്റായ സാജുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആർ.എം.ഒയും സ്റ്റോർ സൂപ്രണ്ടും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫാർമസിസ്റ്റിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.
കൊല്ലം എഴുകോൺ സ്വദേശികളായ സരിത-രതീഷ് ദമ്പതികളാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതോടെ മകനുമായി മെഡിക്കൽ കോളേജിലെത്തി ഡോക്ടറിനെ കണ്ടത്. ഡോക്ടർ നൽകിയ മരുന്ന് കഴിച്ച ശേഷം 14 കാരന് അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതായി ഇവർ പറഞ്ഞു.
മാതാപിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഡോക്ടർ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഡോസിൽ മരുന്ന് ഫാർമസിയിൽ നിന്നും നൽകിയതായി കണ്ടെത്തി. മാതാപിതാക്കൾ പരാതിയുമായി മുന്നോട്ട് പോയതോടെ ഡോസ് കൂടുതൽ നൽകിയതാണ് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഡോക്ടറും സ്ഥിരീകരിച്ചു.