തിരുവനന്തപുരം: തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് തിരശ്ശീല വീഴുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ച അനുശോചന സന്ദേശത്തിലായിരുന്നു ഭാവഗായകനെ മുഖ്യമന്ത്രി അനുസ്മരിച്ചത്. കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യയ്‌ക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാള ഭാഷതൻ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. മലയാള സംഗീത ലോകത്തിനും പ്രത്യേകിച്ച് ചലച്ചിത്ര സംഗീത ലോകത്തിനും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേർപാടുകൊണ്ട് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്.
ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അസാമാന്യമായ സംഭാവനകൾ നൽകിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. സമാനതകൾ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയത്.
പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രൻ വിട പറയുമ്പോൾ, ആ സ്മരണകൾക്കും ഗാനവീചികൾക്കും മരണമില്ല. ജയചന്ദ്രന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.