പ്രതിക റാവലിന്റെ മിന്നും ഫോമിൽ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ അയർലൻഡിനെ വീഴ്‌ത്തി ഇന്ത്യ. 239 റൺസ് വിജയലക്ഷ്യം 34.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ സ്മൃതി മന്ദാന(41), തേജൽ ഹസാബ്നിസ് (53) എന്നിവരുടെ ഇന്നിംഗ്സും ഇന്ത്യൻ വിജയത്തിന് കരുത്തായി. 46 പന്തിൽ നിന്നാണ് തിരിച്ചുവരവിൽ തേജൽ അർദ്ധശതകം തികച്ചത്.
റാവലും-തേജലും ചേർന്ന് നേടിയ 116 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്. സ്മൃതി മന്ദാന ഏകദിനത്തിൽ 4000 റൺസ് പിന്നിടുകയും ചെയ്തു. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യനും 15-ാമത്തെ അന്താരാഷ്‌ട്ര ക്രിക്കറ്ററുമാണ് താരം.
നേരത്തെ ആദ്യ ബാറ്റിംഗിൽ ഗാബി ലെവിസാണ് അയർലൻഡിന്റെ നെടുംതൂണായത്. 92 റൺസ് നേടിയ ഗാബിയും 59 റൺസ് നേടിയ ലിയാ പോളുമല്ലാതെ മറ്റാരും അയർലൻഡ് നിരയിൽ തിളങ്ങിയില്ല. അര്‍ലേനേ കെല്ലി (28) റൺസെടുത്തു. ഐമീ മഗ്വൈർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇന്ത്യക്ക് വേണ്ടി പ്രിയ മിശ്ര രണ്ടും ദീപ്തി ശർമ, സയാലി സത്ഗാരെ, ടൈറ്റസ് സാദു, സയാലി സത്ഗാരെ, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.















