മാർക്കോയിലെ പ്രകടനത്തിൽ ഉണ്ണി മുകുന്ദനെ പുകഴ്‌ത്തി നടൻ ആസിഫ് അലി. അതിഗംഭീര ചിത്രമാണ് മാർക്കോയെന്നും ഇത്രയും ഗംഭീരമായൊരു സിനിമയിൽ അഭിനയിക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ‘രേഖാചിത്രം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
“മാർക്കോ കണ്ടതിന് ശേഷം വ്യക്തിപരമായി എനിക്ക് വളരെയധികം സന്തോഷം തോന്നിയിരുന്നു. ഉണ്ണിയെ വിളിക്കാൻ പറ്റിയില്ല. സിനിമ കണ്ടതിന് ശേഷം അവന് മെസേജ് അയച്ചിരുന്നു. സ്ക്രീനിൽ നമ്മൾ ആകെ കാണുന്നത് ഉണ്ണിയെ മാത്രമാണ്. ഐ ലവ് മീ എന്ന സിനിമയിലാണ് ഞങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത്.
അന്ന് ഞാൻ എല്ലാവരോടും പറയുമായിരുന്നു. ഇവന് ഉണ്ണി എന്നല്ലാതെ മറ്റൊരു പേരും ചേരില്ലെന്ന്. കാരണം അത്രയ്‌ക്കും പാവമാണ്. പക്ഷേ ആക്ഷൻ സീനുകൾ ചെയ്യുന്ന സമയത്ത് വല്ലാത്തൊരു എനർജി ഉണ്ണിക്ക് കിട്ടാറുണ്ട്. തന്റെ ശരീരത്തെയും ആരോഗ്യത്തെയും കുറിച്ച് വളരെയധികം ശ്രദ്ധിക്കും. ഒരു ദുശീലങ്ങളുമില്ലാത്തൊരു വ്യക്തിയാണ് ഉണ്ണിയെന്നും” ആസിഫ് അലി പറഞ്ഞു.
ആസിഫ് അലിയുടെ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ഉണ്ണി മുകുന്ദൻ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഒരുപാട് നന്ദിയുണ്ടെന്നും രേഖാചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് കേൾക്കുന്നതെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.















