ശ്രീനഗർ: രാജ്യത്തിന്റെ സുപ്രധാന പദ്ധതിയായ ഇസഡ് – മോർഹ് തുരങ്കപാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർഗിൽ 2,400 കോടി രൂപ ചെലവിലാണ് Z മോർഹ് തുരങ്കപാത നിർമിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി തുരങ്കപാത ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി തുരങ്കത്തിലൂടെ സഞ്ചരിക്കുകയും തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചറിയുകയും ചെയ്തു. തുരങ്കത്തിന്റെ നിർമാണവേളയിൽ നിരവധി പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളും നിർമാണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിരുന്നു. ഇത്തരം പ്രതിസന്ധികൾ നേരിട്ട, എഞ്ചിനീയർമാരുമായും നിർമാണ തൊഴിലാളികളുമായും പ്രധാനമന്ത്രി സംവദിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന Z-മോർഹ് തുരങ്കത്തിന് 12 കിലോമീറ്റർ നീളമുണ്ട്. വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് Z -മോർഹ് തുരങ്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈ സുപ്രധാന പദ്ധതി ഉദ്ഘാടനം ചെയ്തതോടെ ലഡാക്കിലേക്കുള്ള സേനയുടെ സഞ്ചാരം എളുപ്പമാവും. കൂടാതെ കശ്മീരിലേക്ക് വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യും.
സോജില ടണൽ പദ്ധതിയുടെ ഭാഗമാണ് ഇസഡ്- മോർഹ് തുരങ്കം. 2028 ഓടെ ഇത് പൂർത്തിയാകും. സോജില ടണൽ യാഥാർത്ഥ്യമാവുന്നതോടെ ശ്രീനഗർ താഴ്വരയ്‌ക്കും ലഡാക്കിനും ഇടയിലെ ദൈർഘ്യം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയും. നിലവിൽ 30 കിലോമീറ്റർ വേഗത്തിൽ മാത്രമാണ് ഈ പാതയിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നത്. പുതിയ പാത പൂർത്തിയാകുന്നതോടെ 70 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.















