നക്സൽ ഭീകരൻ ചലപതിയെ കുടുക്കിയത് ഭാര്യയുമൊത്തുള്ള സെൽഫി. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ ഗരിയാബന്ദിൽ വെച്ചാണ് സുരക്ഷാസേന ചലപതി ഉൾപ്പെടെ 14 മാവോയിസ്റ്റുകളെ വധിച്ചത് . ഒരുകോടി രൂപയാണ് ഇയാളുടെ തലയ്‌ക്ക് വിലയിട്ടിരുന്നത്.
പതിറ്റാണ്ടുകളായി ഛത്തീസ്ഗഡ്-ഒഡീഷ വനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ചലപതി. നക്ലൽ സംഘത്തിന്റെ അടിവേര് അറുക്കാനുള്ള നീക്കവുമായി സുരക്ഷ സേന മുന്നേറുമ്പോഴും ചലപതി ഒരു നിഗൂഢതയായി തുടരുകയായിരുന്നു. ഇയാൾ ജീവിനോടെയുണ്ട് എന്ന് മാത്രമായിരുന്നു ഏക വിവരം.
ആന്ധ്ര-ഒഡീഷ ബോർഡർ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ ‘ഡെപ്യൂട്ടി കമാൻഡർ’ ചൈതന്യ വെങ്കട്ട് രവി എന്ന അരുണയാണ് ചലപതിയുടെ ഭാര്യ. 2016 മെയ് മാസത്തിൽ ആന്ധ്രാപ്രദേശിൽ നക്സലൈറ്റുകളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പുണ്ടായി. സംഭവസ്ഥലത്ത് നിന്ന് നക്‌സലൈറ്റുകൾ ഓടി രക്ഷപ്പെട്ടെങ്കിലും ഒരു മൊബൈൽ ഫോൺ സുരക്ഷാ സേനയ്‌ക്ക് ലഭിച്ചു. ഈ ഫോണിൽ നിന്നാണ് ദമ്പതികളുടെ സെൽഫി കണ്ടെത്തിയത്. ഈ ചിത്രമാണ് ചലപതിയെ തിരിച്ചറിയാൻ സുരക്ഷാ സേനയെ സഹായിച്ചത്.
ആർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത നിബിഢമായ ബസ്തർ കാടുകളിലാണ് ചലപതിയുടെ ഒളിത്താവളം. അതിനാലാണ് ഇവിടുത്തെ ഓപ്പറേഷനിൽ പൊലീസ് പലപ്പോഴും പതറിപ്പോയിരുന്നത്. ചലപതി എന്നറിയപ്പെടുന്ന രാമചന്ദ്ര റെഡ്ഡി ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലക്കാരനാണ്. പ്രതാപ് റെഡ്ഡി, രാമചന്ദ്ര റെഡ്ഡി, അപ്പറാവു, ചലപതി, ജയറാം, രാമു എന്നിങ്ങനെയാണ് പൊലീസ് രേഖകളിൽ ഇയാളുടെ പേരുകൾ. പത്താം ക്ലാസ് വരെയാണ് വിദ്യാഭ്യാസം. 2008ൽ ഒഡീഷയിലെ നയാഗർ ജില്ലയിൽ നക്‌സലൈറ്റ് ആക്രമണത്തിൽ 13 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ സൂത്രധാരൻ എന്ന് നിലയിലാണ് ഇയാൾ ബ്ലാക്ക് ലിസ്റ്റിൽ ഇടം പിടിച്ചത്.
.















