തിരുവനന്തപുരം: മധ്യപ്രദേശിനെ 160 റൺസിന് പുറത്താക്കിയ കേരളവും രഞ്ജിട്രോഫിയിലെ ആദ്യ ഇന്നിംഗ്സിൽ തകർന്നു. 167 റൺസിനാണ് കേരളം പുറത്തായത്. വെറും ഏഴു റൺസിന്റെ ലീഡ് മാത്രം. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മധ്യപ്രദേശ് മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിലാണ്.
വിക്കറ്റ് പോകാതെ 54 റൺസെന്ന നിലയിൽ ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. തൊട്ടടുത്ത ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ കൂടി വീണതോടെ നാലിന് 62 റൺസെന്ന നിലയിലായി കേരളം. രോഹൻ കുന്നുമ്മൽ 25ഉം അക്ഷയ് ചന്ദ്രൻ 22ഉം റൺസെടുത്ത് പുറത്തായപ്പോൾ ഷോൺ റോജർ ഒന്നും സച്ചിൻ ബേബി രണ്ടും റൺസെടുത്തു. സൽമാൻ നിസാറും മൊഹമ്മദ് അസറുദ്ദീനും ചേർന്ന് അഞ്ചാം വിക്കറ്റ് 78 ചേർത്തു. എന്നാൽ ഇരുവരും പെട്ടെന്ന് കേരളത്തിന് തിരിച്ചടിയായി. സൽമാൻ നിസാർ 36ഉം മൊഹമ്മദ് അസറുദ്ദീൻ 34ഉം റൺസെടുത്തു.
തുടർന്നെത്തിയവരിൽ ആർക്കും പിടിച്ചു നില്ക്കാൻ കഴിയാതെ വന്നതോടെ കേരളത്തിന്റെ ഇന്നിങ്സ് ഒൻപത് വിക്കറ്റിന് 167 റൺസന്ന നിലയിൽ അവസാനിച്ചു. പരിക്കേറ്റ ബാബ അപരാജിത്തിന് ബാറ്റിങ് പൂർത്തിയാക്കാനായില്ല. വെറും 27 റൺസിനിടെയാണ് കേരളത്തിന്റെ അവസാന അഞ്ച് വിക്കറ്റുകൾ വീണത്. മധ്യപ്രദേശിന് വേണ്ടി ആര്യൻ പാണ്ഡെയും അവേശ് ഖാനും മൂന്ന് വിക്കറ്റുകൾ വീതം വീഴത്തിയപ്പോൾ സാരാംശ് ജെയിൻ രണ്ട് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് ഓപ്പണർ ഗർഷ് ഗാവ്ലിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ഹിമൻശു മന്ത്രിയും ശുഭം ശർമ്മയും ചേർന്നുള്ള കൂട്ടുകെട്ട് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഹിമൻസു മന്ത്രി 31 റൺസെടുത്ത് പുറത്തായി. കളി നിർത്തുമ്പോൾ ശുഭം ശർമ്മ 46ഉം രജത് പട്ടീദാർ 50ഉം റൺസ് നേടി ക്രീസിലുണ്ട്.















