ന്യൂഡൽഹി: പൊലീസ് സേനയിലെ ധീരതയ്‌ക്കും വിശിഷ്ട സേനവത്തിനുമുള്ള രാഷ്‌ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 942 പേരാണ് മെഡലുകൾക്ക് അർഹരായത്. ഇതിൽ 95 പേർ ധീരതയ്‌ക്കുള്ള അവാർഡിന് അർഹരായി. പൊലീസ്, അഗ്നിരക്ഷാ സേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ് പുരസ്കാരം നൽകുന്നത്.
കേരളത്തിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ എഡിജിപി പി. വിജയൻ ഉൾപ്പടെ മൂന്ന് പേർക്ക് ലഭിച്ചു. അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ, സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫിസർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുർഹ്യ സേവനത്തിന് പൊലീസ് സേനയിലെ 10 പേർക്കും അഗ്നിരക്ഷാ സേനയിൽ 5 പേർക്കും ജയിൽ വകുപ്പിലെ 5 പേർക്കും രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചു.
എസ്‌പി ബി.കൃഷ്ണകുമാർ, ഡിഎസ്‌പിമാരായ ആർ.ഷാബു, കെ.ജെ. വർഗീസ്, എം.പി. വിനോദ്, കെ.റെജി മാത്യു, ഡിവൈഎസ്‌പി എം.ഗംഗാധരൻ, അസിസ്റ്റന്റ് കമാൻഡന്റ് ജി.ശ്രീകുമാരൻ, എസ്ഐമാരായ എം.എസ്. ഗോപകുമാർ, സുരേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ എം.ബിന്ദു എന്നിവർക്കാണ് പൊലീസിലെ സ്തുത്യർഹ സേവന മെഡൽ ലഭിച്ചത്.
അഗ്നിരക്ഷാ സേനയിൽ സ്തുർഹ്യ സേവനത്തിന് ജില്ലാ ഫയർ ഓഫീസർ എസ്. സൂരജ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. സി പ്രേമൻ, കെ.ടി സാലി, പി.കെ ബാബു, സ്റ്റേഷൻ ഓഫീസർ വി. സെബാസ്റ്റ്യൻ എന്നിവരും അർഹരായി. ജയിൽ വകുപ്പിൽ നിന്ന് സൂപ്രണ്ട് ടി.ആർ രാജീവ്, ഡപ്യൂട്ടി സൂപ്രണ്ടുമാരായ വി.ഉദയകുമാർ, എം. രാധാകൃഷ്ണൻ, സി.ഷാജി, അസിസ്റ്റൻ്റ് സൂപ്രണ്ട് പി.ഉണ്ണികൃഷ്ണൻ എന്നിവർക്ക് രാഷ്‌ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു.
ധീരതയ്‌ക്കുള്ള അവാർഡ് ലഭിച്ചവരിൽ ജമ്മു കശ്മീരിൽ നിന്ന് 28 പേർക്കും വടക്കുകിഴക്കൻ പ്രദേശത്ത് നിന്ന് മൂന്ന് പേരും ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ച 28 പേർക്കും ധീരതയ്‌ക്കുള്ള പുരസ്കാരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
രാഷ്‌ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള 101 മെഡലുകളിൽ 85 എണ്ണം പൊലീസ് ഉദ്യോഗസ്ഥർക്കും അഞ്ചെണ്ണം അഗ്നിശമന സേനാംഗങ്ങൾക്കും ഏഴ് എണ്ണം സിവിൽ ഡിഫൻസ്, ഹോം ഗാർഡ് സർവീസിനും നാലെണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു. സ്തുർഹ സേവനത്തിനുള്ള 746 മെഡലുകളിൽ 634 എണ്ണം പൊലീസ് സേനയ്‌ക്കും 37 എണ്ണം അഗ്നിരക്ഷാ സേനയ്‌ക്കും 39 എണ്ണം സിവിൽ ഡിഫൻസ്, ഹോം ഗാർഡ് സർവീസിനും 36 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.