പാലക്കാട്: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽവാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്. പാലക്കാട് നെന്മാറയിലാണ് സംഭവം. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ ചെന്താമരയ്‌ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുധാകരന്റെ അയൽവാസിയാണ് ചെന്താമര. ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ കൃത്യം നടത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര.
ഭാര്യയും കുട്ടികളുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ചെന്താമര. സജിത, ഇന്ന് കൊല്ലപ്പെട്ട സുധാകരൻ, മീനാക്ഷി ഉൾപ്പടെയുള്ളവരാണ് കുടുംബ പ്രശ്നങ്ങൾക്ക് കാരണമെന്ന തെറ്റിധാരണയാണ് 2019-ൽ സജിതയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് പരാതി ഉൾപ്പടെ നൽകിയിരുന്നു.