സ്റ്റോക്ക്ഹോം: ഖുറാൻ കത്തിച്ച് പ്രതിഷേധം നടത്തിയതിന്റെ പേരിൽ ഇസ്ലാമിസ്റ്റുകളുടെ കണ്ണിൽ കരടായി മാറിയ സൽവാൻ മോമിക കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സ്വീഡനിൽ വച്ച് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കൊലപാതകം സംഭവിച്ചതായി സ്വീഡിഷ് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ കൊല്ലപ്പെട്ടത് സൽവാൻ മോമിക തന്നെയാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
38-കാരനായ മോമിക ഇറാഖിൽ നിന്നുള്ള അഭയാർത്ഥിയാണ്. സ്വീഡനിലെ സോദർതൽജേയിലാണ് ഇയാൾ താമസിച്ചിരുന്നത്. വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിലാണ് മോമികയെ കണ്ടെത്തിയതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
ഇസ്ലാമിനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്ന മോമിക 2023ലാണ് ലോകം അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. സ്റ്റോക്ക്ഹോമിലെ മസ്ജിദിന് സമീപം ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചതോടെ ഇയാൾ വാർത്തകളിൽ ഇടംനേടി. ശേഷം ഇറാഖി എംബസിക്ക് മുന്നിൽ വച്ചും ഇയാൾ ഖുറാൻ കത്തിച്ചു.
മോമികയുടെ നടപടിക്കെതിരെ വൻ പ്രതിഷേധങ്ങളാണ് ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളിലുണ്ടായത്. ഇറാഖിലുള്ള സ്വീഡിഷ് എംബസിയിലേക്ക് ഇസ്ലാമിസ്റ്റുകൾ ഇരച്ചെത്തി. കൂടാതെ ഇറാഖിലുള്ള സ്വീഡിഷ് അംബാസിഡറെ ഇറാഖ് ഭരണകൂടം പറഞ്ഞുവിടുകയും ചെയ്തു. മോമികയ്‌ക്കെതിരെ വധഭീഷണികളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വരുന്നത്.















