ഹൗറ: ഭർത്താവിന്റെ വൃക്ക വിറ്റ പണം കൈക്കലാക്കിയതിന് ശേഷം വീട്ടിൽ നിന്ന് ഒളിച്ചോടി ഭാര്യ. പത്ത് ലക്ഷം രൂപയുമായാണ് ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞത്. പശ്ചിമബംഗാളിലെ ഹൗറയിലാണ് സംഭവം. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ മാറാൻ വൃക്ക വിൽക്കാമെന്ന് ഭർത്താവിനെ ഉപദേശിച്ചത് ഭാര്യയാണ്. മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ചെലവ് അതിലൂടെ നികത്താമെന്നും ഭർത്താവിനെ ബോധ്യപ്പെടുത്തി. ഒടുവിൽ ശസ്ത്രക്രിയക്ക് പിന്നാലെ പണം കിട്ടിയതോടെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു യുവതി.
ഒരു വർഷം മുൻപായിരുന്നു ‘കിഡ്നി വിൽക്കൽ’ പ്ലാനുമായി ഭർത്താവിനെ ഭാര്യ സമീപിച്ചത്. മാസങ്ങളോളം നീണ്ട തെരച്ചിലിന് ശേഷം ഭർത്താവിന്റെ രക്തഗ്രൂപ്പിന് അനുയോജ്യമായ സ്വീകർത്താവിനെ ലഭിച്ചു. തുടർന്ന് വൃക്ക ശസ്ത്രക്രിയ നടത്തി. മൂന്ന് മാസം മുൻപായിരുന്നു വൃക്ക നൽകിയത്. പ്രതിഫലമായി 10 ലക്ഷം രൂപയും ലഭിച്ചു. എന്നാൽ വൃക്ക വിറ്റ് പണം സമ്പാദിക്കാൻ ഭർത്താവിനെ പ്രേരിപ്പിച്ചതിന് പിന്നിൽ ഭാര്യയുടെ കുബുദ്ധിയായിരുന്നു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട രവിദാസ് എന്നയാൾക്കൊപ്പം ജീവിക്കാൻ പണം സമ്പാദിക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യം. ഭർത്താവിന്റെ കിഡ്നി വിറ്റ പണം കയ്യിൽ കിട്ടിയതോടെ അവർ സ്ഥലംവിട്ടു. സംഭവത്തിന് പിന്നാലെ ഭർത്താവ് പൊലീസിനെ സമീപിച്ചെന്നാണ് റിപ്പോർട്ട്.