തൃശൂർ : തൃശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് കെപിസിസി പൂഴ്‌ത്തിയ അന്വേഷണറിപ്പോർട്ട് പുറത്തായി.
കെപിസിസി നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ടി എൻ പ്രതാപൻ, ജോസ് വള്ളൂർ, എംപി വിൻസന്റ്, അനിൽ അക്കര എന്നിവർക്കെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഇവരെ മാറ്റി നിർത്തണമെന്ന നിർദ്ദേശവും പാലിച്ചില്ലെന്നു റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ കെപിസിസിക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടിന് 30 പേജുകളാണുള്ളത്.
കരുവന്നൂർ ബാങ്ക് വിഷയത്തിലെ ഇടപെടൽ സുരേഷ് ഗോപിക്ക് അവസരം ഒരുക്കിയാതായി കെപിസിസിയുടെ റിപ്പോർട്ട് പറയുന്നു. തെരഞ്ഞെടുപ്പിനു ഒന്നര കൊല്ലം മുമ്പേ മത്സരത്തിനില്ലെന്ന സിറ്റിംഗ് എംപി ടി എൻ പ്രതാപന്റെ പ്രസ്താവന സുരേഷ് ഗോപിക്ക് ഗുണകരമായതായി റിപ്പോർട്ടിലുണ്ട്, ടി എൻ പ്രതാപന്റെ പ്രവർത്തനം മണലൂരിലും ഗുരുവായൂരിലും മാത്രമായി ഒതുങ്ങി.
ബിജെപി വോട്ടുകൾ അധികമായി ചേർത്തത് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നും റിപ്പോർട്ട് സമ്മതിക്കുന്നു. ചേലക്കരയിൽ ജില്ലാ നേതൃത്വത്തിന് പകരം കെപിസിസി ചുമതല ഏറ്റെടുക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടില്ല
മുന്‍മന്ത്രി കെ സി ജോസഫ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ടി സിദ്ധിഖ് എംഎല്‍എ എന്നിവര്‍ അടങ്ങുന്ന കമ്മിഷനാണ് കെപിസിസിയ്‌ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിജയിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷന്‍ രൂപീകരിച്ചത്.
ജില്ലയിലെ കോൺഗ്രസ് സംഘടനാ സംവിധാനം സമ്പൂർണ്ണ പരാജയമെന്നു പറയുന്ന റിപ്പോർട്ട് കെ പിസിസി നേതൃത്വം ഇടപെട്ട് മുക്കുകയായിരുന്നു.















