ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന് സമൻസയച്ച് ഡൽഹി ഹൈക്കോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു ടിവി പരിപാടിക്കിടെ തരൂർ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് നടപടി. തന്റെ സത്പേരിന് കളങ്കം വരുത്തിയതിന് മാപ്പ് പറയണമെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേസിൽ ഏപ്രിൽ 28 ന് അടുത്ത വാദം കേൾക്കും.
സംഭവത്തിൽ തിരുവനന്തപുരത്ത് സൈബർ പോലീസ് കേസെടുത്തിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങൾ ഇന്ന് മാത്രമാണ് വെളിപ്പെടുത്തിയത്. ഒരു ടെലിവിഷൻ പരിപാടിക്കിടെ കോൺഗ്രസ് നേതാവ് രാജീവ് ചന്ദ്രശേഖറിനെതിരെ തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് ജെആർ പത്മകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തരൂരിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
തങ്ങളുടെ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിനെ അപകീർത്തിപ്പെടുത്താൻ തരൂർ തെറ്റായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് എൻഡിഎ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന തരൂരിന് മുന്നറിയിപ്പ് നൽകുകയും ഭാവിയിൽ ധാർമിക പെരുമാറ്റച്ചട്ടത്തിന് (എംസിസി) വിരുദ്ധമായി ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.















