കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ വീണ്ടും അന്വേഷണം നടത്താൻ സർക്കാർ. ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള ആഭ്യന്തരവകുപ്പിന്റെ അനുമതിയുടെ ഉത്തരവ് പുറത്ത് വന്നു . ഡൊമനിക് മാര്‍ട്ടിന്‍ ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അന്വേഷിക്കുക.
കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പെന്നും കേസില്‍ ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണ് പ്രതിയെന്നും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതിക്കെതിരെ ചുമത്തിയിരുന്ന യുഎപിഎ നേരത്തെ ഒഴിവാക്കിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.
2024 ഒക്ടോബര്‍ 29 ന് രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന രണ്ടായിരത്തിലധികം പേര്‍ തിങ്ങി നിറഞ്ഞ ഹാളില്‍ സ്‌ഫോടനമുണ്ടായി എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി.
സംഭവം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ ഡൊമിനിക് മാര്‍ട്ടിന്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. താനാണ് സ്‌ഫോടനം നടത്തിയതെന്നും , താന്‍ ഒറ്റയ്‌ക്കാണെന്നും പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.















