ചെന്നൈ: തമിഴ്നാട്ടിൽ ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ടു. നാല് മാസം പ്രായമുള്ള യുവതിയാണ് കൊടും ക്രൂരതയ്‌ക്ക് ഇരയായത്. തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിൽ വച്ചായിരുന്നു സംഭവം. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്.
ആന്ധ്രാപ്രദേശിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. കോയമ്പത്തൂരിലെ ഒരു കമ്പനിയിലെ ജീവനക്കാരിയാണ്. വെല്ലൂർ ജില്ലയിലെ കെവി കുപ്പത്തിന് സമീപത്ത് എത്തിയപ്പോൾ യുവതി ശുചിമുറിയിലേക്ക് പോയിരുന്നു. ഇതിനിടെയാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. യുവതി നിലവിളിച്ചപ്പോഴേക്കും ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു.
യുവതിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൈയ്‌ക്കും കാലിനും ഒടിവ് സംഭവിച്ചു. യുവതി വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ജോലാർപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തമിഴ്നാട്ടിൽ വീണ്ടുമൊരു ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്നത്.















