കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മതവിദ്വേഷത്തിന് കേസെടുക്കണെമെന്ന് ബിജെപി നേതാവ് എൻ ഹരി. സനാതനധർമ്മത്തെയും ഹിന്ദുആചാരങ്ങളെയും കുറിച്ചുള്ള സിപിഎമ്മിന്റെ പരസ്യമായ അധിക്ഷേപം മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചതായി അദ്ദേഹം ആരോപിച്ചു.
ബ്രാഹ്മണരുടെ സന്താനങ്ങളെകുറിച്ച് പോലും പരസ്യമായി അവഹേളിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ പ്രസ്താവന ഒരു സമുദായത്തിന് നേരെയുള്ള നഗ്നമായ ആക്ഷേപമാണ്. സിപിഎം കേരളത്തിൽ അധികാരത്തിൽ വന്നശേഷം ഹൈന്ദവ ധർമ്മത്തെയും വിശ്വാസത്തെയും ഇകഴ്‌ത്താൻ ശ്രമിച്ചുവെന്നും ശബരിമല ഉൾപ്പെടെയുള്ള തീർത്ഥാടനകേന്ദ്രങ്ങളിൽ ഭക്തരെ വേട്ടയാടിയത് കേരളം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ വിശ്വാസ സംഹിതയെ അവഹേളിക്കുന്നത് ദേശവിരുദ്ധ ശക്തികളുടെയും തീവ്രവാദ സംഘടനകളുടെയും കയ്യടി നേടുന്നതിന് ആണ്. അത്തരം പ്രതിലോമകരമായ ദേശവിരുദ്ധതയിൽ ആകൃഷ്ടരായവരുടെ വോട്ടാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും ബിജെപി നേതാവ് ആരോപിച്ചു.
എന്നും വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ഭാഗത്തായിരുന്നു സിപിഎം എന്നാണ് ചരിത്രം.വിദ്വേഷ പ്രസംഗത്തിനെതിരെ നാടെങ്ങും കേസെടുക്കുന്ന പിണറായി പൊലീസ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും നടപടിയെടുക്കണം. ഇത്തരത്തിലുള്ള അധിക്ഷേപം തുടർന്നാൽ നിയമനടപടികളിലേക്ക് നീങ്ങുന്നത് ആലോചിക്കേണ്ടിവരുമെന്നുമാ ദേഹം കൂട്ടിച്ചേർത്തു.















