ആംആദ്മി സർക്കാർ തകർന്നുവീഴുമ്പോഴും ബിജെപി വൻ ലീഡ് ഉയർത്തുമ്പോഴും സംപൂജ്യരായി തുടരുക എന്നതാണ് കോൺഗ്രസിന്റെ ഗതികേട്. തുടർച്ചയായി 15 വർഷം ഇന്ദ്രപ്രസ്ഥം കയ്യാളിയ കോൺഗ്രസ് പാർട്ടിക്ക് ഇത്തവണയും സന്തോഷിക്കാൻ ഒന്നുമില്ല, ഒരു അക്കൗണ്ട് പോലും തുറക്കാനാകാതെ, സാന്നിധ്യം പോലും തെളിയിക്കാകാതെ പാർട്ടി തുടരുമ്പോൾ കൈയ്‌ക്ക് പ്ലാസ്റ്ററിട്ട് വിശ്രമിക്കാൻ പറയുകയാണ് ഡൽഹി ജനത.
1998 മുതൽ 2013 വരെയുള്ള കാലഘട്ടം മുഴുവൻ ഡൽഹിയെ ഭരിച്ച് നീണാൾവാണിരുന്ന കോൺഗ്രസ്, ആംആദ്മിയുടെ വരവോടെ അദൃശ്യമായി. അഴിമതിയിൽ മുങ്ങിയ രാജ്യതലസ്ഥാനത്തെ കോൺഗ്രസിന്റെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ ചൂലുമായി വന്ന ആംആദ്മി പാർട്ടി ഭരണം കിട്ടിയതോടെ അഴിമതി തന്നെ ആവർത്തിച്ചതിനുള്ള മറുപടിയാണ് 2025ലെ ജനവിധി. ആപ്പിന്റെ ദുർഭരണത്തിൽ മനംമടുത്ത ഡൽഹി ജനത രക്ഷാകരങ്ങളെ തേടിയെങ്കിലും കോൺഗ്രസിനെ കണ്ടഭാവം നടിച്ചില്ല. ഭാവി പ്രധാനമന്ത്രിയായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിയിലോ, ഭരണഘടന ഉയർത്തിക്കാട്ടിയുള്ള കോൺഗ്രസ് ‘ഷോ’കളിലോ, മനംമയക്കുന്ന കോൺഗ്രസ് വാഗ്ദാനങ്ങളിലോ ഡൽഹി ജനത വീണില്ല.
2015ൽ ‘കൈകളെ’ ചൂലുകൊണ്ട് അടിച്ചോടിച്ചത് ആംആദ്മിയായിരുന്നുവെങ്കിൽ പത്ത് വർഷങ്ങൾക്കിപ്പുറം 2025ൽ ചൂലിന്റെ കെട്ടഴിച്ച് വിതറിയിരിക്കുകയാണ് ഡൽഹിക്കാർ. അഴിമതിയിൽ മുങ്ങിയ കോൺഗ്രസിനെ ചൂലുകൊണ്ടോടിച്ച ആപ്പിനെയാണ് ഡൽഹി ഇപ്പോൾ ചൂലെടുത്ത് ഓടിച്ചുവിട്ടതെന്നും പറയാതെ വയ്യ.
അൽപം ചരിത്രം
2013 വരെ 15 വർഷം കൈക്കുമ്പിളിലായിരുന്നു ഇന്ദ്രപ്രസ്ഥം. അന്നുനടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 31 സീറ്റുകൾ. കേവലഭൂരിപക്ഷത്തിന് 5 സീറ്റുകളുടെ കുറവ്. ആംആദ്മി 28 സീറ്റുകളും ഭരണകക്ഷിയായിരുന്ന കോൺഗ്രസ് വെറും എട്ട് സീറ്റുകളും നേടി. ആപ്പും കൈപ്പത്തിയുമൊന്നിച്ച് ഭരണം തുടങ്ങിയെങ്കിലും ആയുസ്സുണ്ടായത് 49 ദിവസം മാത്രം. തുടർന്ന് രാഷ്‌ട്രപതി ഭരണം. രണ്ടുവർഷങ്ങൾക്കപ്പുറം 2015ൽ ആംആദ്മിയുടെ വമ്പൻ മുന്നേറ്റം. ചൂലെടുത്ത് തൂത്തുവാരിയ ആപ്പ് 70 സീറ്റിൽ 67 ഉം നേടി അധികാരത്തിലേറി. മൂന്ന് സീറ്റുകൾ ബിജെപി നേടി ബിജെപി വീണ്ടും സാന്നിധ്യമറിയിച്ചെങ്കിലും അന്നുമുതൽ അക്കൗണ്ട് തുറക്കാൻ പോലും കോൺഗ്രസിന് യോഗമുണ്ടായില്ല. അഞ്ച് വർഷത്തിന് ശേഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്. 2020ൽ സീറ്റുനില അൽപം ഇടിഞ്ഞെങ്കിലും ആപ്പിന് അധികാരത്തുടർച്ച. 62 സീറ്റ് നേടി ആംആദ്മിക്ക് തുടർഭരണം. മൂന്നിൽ നിന്ന് എട്ട് സീറ്റുകളായി ഉയർത്തി ബിജെപി സാന്നിധ്യം വർദ്ധിപ്പിച്ചു. അപ്പോഴും ഒന്നരപതിറ്റാണ്ട് ഡൽഹി ഭരിച്ച കോൺഗ്രസിനോട് ജനങ്ങൾ പറഞ്ഞു ‘നോ’. ആശ്വസിക്കാനായി ഒരു സീറ്റ് പോലും ‘കൈ’യിൽ ലഭിച്ചില്ല.
പിന്നീടുള്ള അഞ്ച് വർഷം കുംഭകോണങ്ങൾ മുതൽ പരിസ്ഥിതി പ്രശ്നങ്ങൾ വരെ ആംആദ്മിയെ വെട്ടിലാക്കി. ഡൽഹിയിലെ സർക്കാർ അഴിമതി കൊണ്ട് മലിനമായപ്പോൾ മണ്ണും വിണ്ണും വായു, ജല, പരിസ്ഥിതി മലിനീകരണത്താൽ വലഞ്ഞു. എല്ലാം കൊണ്ടും ശ്വാസംമുട്ടിയ ഡൽഹി ജനത സഹിച്ചും ക്ഷമിച്ചും പൊറുത്തും അടുത്ത തെരഞ്ഞെടുപ്പിനായി കാത്തുനിന്നു.
മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാൾ നേരിട്ട കനത്ത അഴിമതി ആരോപണങ്ങൾ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ ഏറ്റുവാങ്ങിയ കുംഭകോണ കേസുകൾ, അഴിമതിയിൽ നിന്ന് രക്ഷിക്കുമെന്ന് ഉറപ്പുനൽകിയെത്തിയ ആംആദ്മി സർക്കാർ ഡൽഹിയെ വീണ്ടും അഴിമതിയാൽ മലീമസമാക്കിയപ്പോൾ ജനങ്ങൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ആപ്പിന്റെ കുംഭകോണങ്ങളാൽ രൂപപ്പെട്ട ചെളിക്കുണ്ടിൽ താമര വിരിഞ്ഞു. ഇന്ദ്രപ്രസ്ഥത്തിൽ ഭരണം നിർവഹിക്കാൻ ബിജെപിയെ ഡൽഹി ജനത സ്വാഗതം ചെയ്തു. 27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനം കാവിയണിഞ്ഞു..