പാരിസ്: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലെത്തി. പാരിസ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഫ്രാൻസ് സായുധസേന മന്ത്രി സെബാസ്റ്റ്യൻ ലെകോർണു സ്വീകരിച്ചു. ആത്മ സുഹൃത്തിനെ ആലിംഗനം ചെയ്താണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചത്.
ചർച്ചകൾക്കും ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കും മുന്നോടിയായി എലിസി കൊട്ടാരത്തിൽ ഒരുക്കിയ വിരുന്നുസൽക്കാരത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, തന്ത്രപരമായ സഹകരണം ഉറപ്പാക്കുക എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇരുനേതാക്കളുടെയും ചർച്ച.
മാക്രോണിനോടൊപ്പം പ്രധാനമന്ത്രി എഐ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളുമായും ടെക് വ്യവസായ എക്സിക്യൂട്ടീവുകളുമായും പ്രധാനമന്ത്രി ചർച്ച നടത്തും. ന്യൂക്ലിയർ ഫ്യൂഷൻ ഗവേഷണത്തിലെ ഒരു പ്രധാന നാഴികക്കല്ലായ മാർസെയിലെ ഇന്റർനാഷണൽ തെർമോ ന്യൂക്ലിയർ എക്സ്പിരിമെന്റൽ റിയാക്ടർ (ഐടിഇആർ) പ്രോജക്ട് അദ്ദേഹം സന്ദർശിക്കും.
ഫ്രാൻസിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി യുഎസിലേക്ക് തിരിക്കും. ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി സാങ്കേതികവിദ്യ, പ്രതിരോധം, സാമ്പത്തിക വളർച്ച എന്നീ വിഷയങ്ങളോടൊപ്പം ലോകരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച ചെയ്യും.