കോട്ടയം : കേരളം സമീപകാലത്ത് കണ്ട ഏറ്റവും ക്രൂരമായ റാഗിംഗിന്റെ അന്വേഷണം അട്ടിമറിക്കാൻ ഭരണകക്ഷി നേതൃത്വം ഇടപെടുന്നതായി വ്യക്തമായ സൂചനകൾ ലഭിച്ചതായി ബിജെപി നേതാവ് എൻ ഹരി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇത്തരമൊരു പീഡനം ആരുമറിയാതെ നടന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും എൻ ഹരി പറഞ്ഞു.
ഹോസ്റ്റൽ അധികൃതർ ഇതിൽ നിന്നും തലയൂരാനുള്ള ശ്രമമാണ് നടത്തുന്നത്. നിലവിൽ പിടിയിലായ അഞ്ച് വിദ്യാർത്ഥികളിൽ മാത്രം കേസ് ഒതുക്കാനാണ് നീക്കം. പ്രതികളുടെ ഭരണകക്ഷി രാഷ്‌ട്രീയ ബന്ധങ്ങൾ പുറത്തുവരാതിരിക്കാനാണ് ഇത്.
കോട്ടയം മെഡിക്കൽ കോളേജ് ഭരണകക്ഷിയുടെ റിക്രൂട്ടിംഗ് ഹബ്ബായി മാറിയിട്ട് വർഷങ്ങളായി. രാഷ്‌ട്രീയ നിയമനങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്. കോട്ടയം മന്ത്രി അറിയാതെ ഒരു ഇല പോലും ഇവിടെ ചലിക്കില്ല. വിശ്വസ്തരായ ഉദ്യോഗസ്ഥർ സംഭവം തേച്ചുമാച്ച് കളയാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞദിവസം യൂണിയൻ വനിതാ നേതാവിന്റേതായി വന്ന വാട്സ്ആപ്പ് സന്ദേശം ഇതിന്റെ തെളിവാണ്.
റാഗിംഗ് ഇരയായവരെ ഭീഷണിപ്പെടുത്തി നിർത്താനാണ് ശ്രമം. ഡിസംബറിൽ നടന്ന സംഭവത്തിന് ഇതുവരെയായിട്ടും ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ എന്നത് ഉന്നതതല സമ്മർദ്ദം വെളിവാക്കുന്നതാണ്. നിഷ്ഠൂരമായ റാഗിംഗ് നടത്താൻ വിദ്യാർത്ഥികൾക്ക് പ്രചോദനം ലഭിച്ചത് ലഹരിയും ഉന്നതതല രാഷ്‌ട്രീയ സംരക്ഷണവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ റാഗിംഗ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. മെഡിക്കൽ കോളേജ് ക്യാമ്പസിലുള്ള റാഗിംഗ് – ലഹരി മാഫിയ സംഘങ്ങളുടെ ഇടപാടുകൾ എന്നിവ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.















