ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) ഇന്ന് പുലർച്ചെ തമിഴ്നാട്ടിലെ ഹോസൂരിൽ നിന്ന് മാവോയിസ്റ്റ് PLGA കേഡർ സന്തോഷ് രവി എന്ന സന്തോഷ് കോയമ്പത്തൂർ രാജയെ അറസ്റ്റ് ചെയ്തതായി എ.ടി.എസ് എസ്.പി സുനിൽ.എം.എൽ ഐ.പി.എസ് അറിയിച്ചു. തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ അറസ്റ്റ്.
2013 മുതൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ Trijunction മേഖലയിലെ മാവോയിസ്റ്റ് PLGA പ്രവർത്തനങ്ങളിൽ സന്തോഷ് ഒരു പ്രധാന കണ്ണിയായിരുന്നു. കൂടാതെ 2013 മുതൽ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45 ഓളം UAPA കേസുകളിൽ പ്രതിയാണ്.
2024 ജൂലൈയിൽ സന്തോഷ് സഹമാവോയിസ്റ്റ് പ്രവർത്തകരായ സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പി.എം എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്നുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി ATS സേനക്ക് സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പി.എം എന്നിവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിലും സന്തോഷ് കേരളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
2013 മുതൽ കഴിഞ്ഞ 12 വർഷമായി കേരള പൊലീസ്, കേരള ATS, കേരള SOG, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികൾ എന്നിവ ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കേരളത്തിൽ പ്രവർത്തിച്ചു വന്നിരുന്ന എല്ലാ PLGA മാവോയിസ്റ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിട്ടുള്ളതാണ്.