കോഴിക്കോട്: മുതിർന്ന നേതാവ് പിസി ജോർജിനെ സർക്കാർ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ചാനൽ ചർച്ചയിൽ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരിൽ അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എന്നാൽ ഒരു തീവ്രവാദിയെ പോലെയാണ് സർക്കാർ പിസി ജോർജിനോട് പെരുമാറിയതെന്നും സുരേന്ദ്രൻ വിമർശിച്ചു.
ഹമാസ് നേതാക്കളുടെ പടം ആനപ്പുറത്ത് വച്ച് പരസ്യമായി ഘോഷയാത്ര നടത്തിയിട്ട് ഒരു പെറ്റി കേസ് പോലും പൊലീസ് എടുത്തിരുന്നില്ല. നിരവധി മുസ്ലിം മതനേതാക്കൾ ഹിന്ദു, ക്രിസ്ത്യൻ വിശ്വാസങ്ങൾക്കെതിരെ അവഹേളനം നടത്തിയിട്ടും നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ല. സംസ്ഥാനത്തിന്റെ സ്പീക്കർ എ.എൻ ഷംസീർ ഗണപതി ഭഗവാനെ അവഹേളിച്ചപ്പോൾ അദ്ദേഹത്തെ പിന്തുണച്ചവരാണ് മുഖ്യമന്ത്രിയും സിപിഎമ്മെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിസി ജോർജ് കോടതിയിൽ കീഴടങ്ങിയിരുന്നു. ഈരാറ്റുപേട്ട കോടതിയിലാണ് ഹാജരാജയത്. തുടർന്ന് ഇന്ന് വൈകിട്ട് ആറ് മണി വരെ ജോർജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിറക്കി.















