തിരുവനന്തപുരം: പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളുടെയോ വന്യമൃഗങ്ങളുടെയോ മാന്തൽ, കടി എന്നിവയേറ്റാൽ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നന്നായി തേച്ച് കഴുകിയതിനുശേഷം എത്രയും വേഗം ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവർ പേവിഷബാധയ്‌ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകുക. കാലിലെ വിണ്ടുകീറലിൽ മൃഗങ്ങളുടെ ഉമിനീർ, മൂത്രം തുടങ്ങിയവ പറ്റാതിരിയ്‌ക്കാൻ ശ്രദ്ധിയ്‌ക്കുക.
വളർത്തുമൃഗങ്ങളോ വീട്ടിൽ സ്ഥിരമായി വരുന്ന പൂച്ച പോലുള്ള മൃഗങ്ങളോ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക സ്വഭാവം കാണിച്ചാൽ ജാഗ്രത പാലിയ്‌ക്കുക. ഇത്തരം ലക്ഷണങ്ങളോടെ അവ മരണപ്പെട്ടാൽ അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കുക. കുട്ടികളെ മൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കരുത്.
വീട്ടിൽ വളർത്തുന്ന മൃഗത്തിൽ നിന്നായാലും വാക്‌സിൻ എടുത്ത മൃഗത്തിൽ നിന്നായാലും കുഞ്ഞുമൃഗങ്ങളിൽ നിന്നായാലും കടി, പോറൽ, എന്നിവ ഉണ്ടായാൽ അവഗണിക്കാതെ പേവിഷബാധയ്‌ക്കെതിരെയുള്ള ഐഡിആർവി വാക്സിൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.















