തിരുവനന്തപുരം: ശമ്പള വർദ്ധനവും വിരമിക്കൽ ആനുകൂല്യവും ഉൾപ്പടെയുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. 15ദിവസമായി തുടരുന്ന സമരത്തിന് പിന്തുണയേറിയതോടെയാണ് ഇത് പൊളിക്കാൻ സർക്കാർ പുതിയ അടവ് നയം പയറ്റുന്നത്.
എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഇതുസംബന്ധിച്ച സർക്കുലർ ഇറക്കി. ആശ വർക്കർമാർ പണിമുടക്ക് തുടരുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതിനായുള്ള നടപടികൾ മെഡിക്കൽ ഓഫീസർമാർ സ്വീകരിക്കണം.
കാലതാമസം ഒഴിവാക്കാൻ അടുത്ത വാർഡിലെ ആശാ വർക്കർക്കർക്ക് അധിക ചുമതല നൽകണം. അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ വഴിയോ സന്നദ്ധ പ്രവർത്തകർ വഴിയോ സേവനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
പണിമുടക്കുന്ന ആശ പ്രവർത്തകരുടെ കണക്ക് ശേഖരണം നേരത്തെ ആരോഗ്യവകുപ്പ് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഡിഎംഒ മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴിയാണ് കണക്കെടുത്ത് തുടങ്ങിയത്. സെക്രട്ടറിയേറ്റിന് മുന്നിൽ ആശവർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചയക്ക് വിളിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പ്രതിപക്ഷ സംഘടനകൾ തെരുവിലിറങ്ങി സമരത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്.















