നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്‌ക്കെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ. 66 റൺസോടെ ആദിത്യ സർവതെയും ഏഴ് റൺസോടെ സച്ചിൻ ബേബിയുമാണ് ക്രീസിൽ. നേരത്തെ വിദർഭയുടെ ആദ്യ ഇന്നിങ്സ് 379 റൺസിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു.
ആദ്യ ഓവറിൽ തന്നെ റണ്ണെടുക്കാതെ രോഹൻ കുന്നുമ്മൽ പുറത്തായപ്പോൾ അക്ഷയ് ചന്ദ്രൻ 14 റൺസുമായി മടങ്ങി. ഇരുവരെയും ദർശൻ നൽകണ്ഡെ ബൗൾഡാക്കി. മൂന്നാം വിക്കറ്റിൽ ആദിത്യ സർവതയും അഹമ്മദ് ഇമ്രാനും ചേർന്നുള്ള 93 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. പരിചിതമായ സാഹചര്യങ്ങളുടെ ആനുകൂല്യം മുതലാക്കി ആത്മവിശ്വാസത്തോടെ ബാറ്റ് വീശീയ ആദിത്യയുടെ പ്രകടനമാണ് ശ്രദ്ധേയമായത്.
ഇടംകയ്യൻ സ്പിന്നർ ഹർഷ് ദുബെ അടക്കമുള്ള വിദർഭ ബൗളർമാരെ സമത്ഥമായി നേരിട്ട സർവതെ മനോഹരമായ ഷോട്ടുകളും പായിച്ചു. 90 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ താരം 66 റൺസുമായി ബാറ്റിങ് തുടരുകയാണ്. മറുവശത്ത് മികച്ച പിന്തുണ നല്കിയ അഹ്മദ് ഇമ്രാൻ അവസാന സെഷനിലാണ് പുറത്തായത്. 37 റൺസ് നേടി. കളി നിർത്തുമ്പോൾ ഏഴ് റൺസോടെ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് സർവതെയ്‌ക്കൊപ്പം ക്രീസിൽ.
നാല് വിക്കറ്റിന് 254 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ വിദർഭയ്‌ക്ക് ഡാനിഷ് മലേവാറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 153 റൺസെടുത്ത മലേവാറിനെ ബേസിൽ ക്ലീൻ ബൗൾഡാക്കി. 285 പന്തുകളിൽ 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു മലേവാറിന്റെ ഇന്നിങ്സ്. 25 റൺസുമായി ബാറ്റിങ് തുടരുകയായിരുന്ന യഷ് ഠക്കൂറിനെയും ബേസിൽ മടക്കി. അപകടകാരിയായ യഷ് റാഥോഡിനെ ഏദൻ ആപ്പിൾ ടോമും പുറത്താക്കിയതോടെ കേരളം പിടിമുറുക്കി. അക്ഷയ് വാഡ്കർ 23ഉം നചികേത് ഭൂടെ 32ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി നിധീഷും ഏദൻ ആപ്പിൾ ടോമും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തിയപ്പോൾ ബേസിൽ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും നേടി.















