ഗാന്ധിനഗർ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അനന്ത് അംബാനിയുടെ വന്യമൃഗ സംരക്ഷണ കേന്ദ്രമായ വന്താര ഉദ്ഘാടനം ചെയ്തു.
ജാംനഗർ റിഫൈനറി സമുച്ചയത്തിനുള്ള 3,000 ഏക്കർ വിസ്തൃതിയിലാണ് വന്താര സ്ഥിതിചെയ്യുന്നത്. അംബാനി കുടുംബത്തിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി വനത്തിനുള്ളിലൂടെ സഫാരി നടത്തി.
വന്താരയിലെ മൃഗങ്ങളോടൊപ്പം സമയം ചെലവിടുന്ന പ്രധാനമന്ത്രിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് വീഡിയോയിൽ കാണാം.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസ കേന്ദ്രമാണ് വന്താര. ഏക്കറോളം വ്യാപിച്ചുകിടക്കുന്ന വന്യജീവിമൃഗ സംരക്ഷണ കേന്ദ്രത്തിൽ 1.5 ലക്ഷത്തിലധികം വന്യജീവികളുണ്ട്.
സിംഹക്കുട്ടികൾക്ക് കുപ്പിപാൽ നൽകുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ഇതിനോടകം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
സിംഹം, കടുവ, ജിറാഫ്, ഒറാംഗ്ഓട്ടാൻ, മേഘപ്പുലി തുടങ്ങിയ വന്യമൃഗങ്ങളെയും അദ്ദേഹം കണ്ടു.
മൃഗങ്ങൾക്കായി നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള വന്താരയിലെ വെറ്ററിനറി ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിച്ചു.
എംആർഐ, സിടി സ്കാനുകൾ, ഐസിയു എന്നിവ സജ്ജീകരിച്ചിരിക്കുന്ന കെട്ടിടത്തിലും അദ്ദേഹം എത്തി.
വെറ്ററിനറി ഡോക്ടർമാരോടും വന്താരയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. അനന്ത് അംബാനിയുമായും പ്രധാനമന്ത്രി ഏറെനേരം സംസാരിച്ചിരുന്നു.