ഇടുക്കി: കുമളിയിൽ സിപിഎം പഞ്ചായത്ത് മെമ്പറുടെ ഗുണ്ടായിസം. നിർധന കുടുംബത്തിന്റെ വൈദ്യുത കണക്ഷൻ അടിച്ചു തകർത്തു. പതിനൊന്നാം വാർഡ് അംഗം ജിജോ രാധാകൃഷ്ണനാണ് അതിക്രമം നടത്തിയത്. മീറ്ററും സർവ്വീസ് വയറും അടക്കം ഇയാൾ നശിപ്പിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ പോസ്റ്റിൽ നിന്നാണ് വൈദ്യുതി നൽകിയതെന്ന് പറഞ്ഞായിരുന്നു അതിക്രമം.
ഇന്നലെ വൈകുന്നേരമാണ് സിപിഎം പഞ്ചായത്ത് മെമ്പറുടെ ഗുണ്ടായിസം അരങ്ങേറിയത്. ഇന്നലെ രാവിലെയായിരുന്നു വയോധികനായ ദണ്ഡപാണിയുടെ കൊച്ചു വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചത്. വീട്ടിലേക്ക് വൈദ്യുതി നൽകിയ പോസ്റ്റ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നെതെന്നാണ് ഇയാളുടെ വാദം . എന്നാൽ പോസ്റ്റ് സർക്കാർ ഭൂമിയിലാണെന്നും കണക്ഷൻ നൽകാൻ സ്വകാര്യ വ്യക്തിയുടെ അനുമതി ആവശ്യമില്ലെന്നാണ് കെഎസ്ഇബിയുടെ പ്രതികരണം.
സംഭവവത്തിൽ വീട്ടുടമയും കെഎസ്ഇബിയും പൊലീസിൽ പരാതി നൽകിയിരുന്നു. ഗുണ്ടായിസം വലിയ ചർച്ചയായതോടെ ജിജോ രാധാകൃഷ്ണൻ നഷ്ടപരിഹാരം അടച്ച് തലയൂരാനുള്ള ശ്രമം തുടങ്ങി. 2,650 രൂപ അടച്ചതിനെ തുടർന്ന് കെഎസ്ഇബി വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു.















