കണ്ണൂർ: എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. താവക്കര ഫാത്തിമാസിൽ നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. നാല് ഗ്രാം എംഡിഎംഎയും, ഒമ്പത് ഗ്രാം കഞ്ചാവും പിടികൂടി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് കണ്ണൂർ കാപ്പിറ്റോൾ മാളിന് സമീപത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.
സ്ഥിരമായി കഞ്ചാവ്, മയക്കുമരുന്ന് വിൽപന നടത്തുന്നവരാണ് പിടിയിലായിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് കൈവശം വച്ചതിനും വിൽപ്പന നടത്തിയതിനും അനാമികയ്‌ക്കെതിരെ നേരത്തെയും കേസെടുത്തിരുന്നു. മൂന്ന് കേസുകളാണ് അനാമികയ്‌ക്കെതിരെ നിലവിലുള്ളത്. നിഹാദിനെതിരെയും നേരത്തെ എക്സൈസ് കേസെടുത്തിട്ടുള്ളതാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസുകളാണിത്. ലഹരി ഇടപാടുകൾ നടത്തി പിടിയിലായി പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുറ്റകൃത്യം തുടരുന്നവരാണ് പ്രതികളെന്ന് പൊലീസ് പ്രതികരിച്ചു.















