ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയുമായി (PFI) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എംകെ ഫൈസിയുടെ കസ്റ്റഡി കാലാവധി നീട്ടി ഡൽഹി കോടതി. മൂന്ന് ദിവസത്തേക്ക് കൂടിയാണ് കോടതി കസ്റ്റഡി കാലാവധി നീട്ടി നൽകിയത്. അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന ഇ.ഡിയുടെ അപേക്ഷയിൽ അഡീഷണൽ സെഷൻസ് ജഡ്ജി ചന്ദർജിത് സിംഗ് ആണ് വിധി പറഞ്ഞത്.
മാർച്ച് 3 ന് രാത്രി ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവിന് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിക്കുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. തിരഞ്ഞെടുപ്പുകൾക്ക് എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പിഎഫ്ഐ ആണെന്നും രാജ്യത്ത് ആക്രമണം നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും പണം സമാഹരിച്ചുവെന്നുമാണ് ഇഡി കണ്ടെത്തൽ.
കേസുകളിലകപ്പെട്ട എസ്ഡിപിഐ പ്രതികളെ പുറത്തിറക്കാനും തെരഞ്ഞെടുപ്പിന് ചെലവാക്കാനും ഫണ്ട് എത്തിക്കുന്നത് പിഎഫ്ഐ ആണ്. ഇത്തരത്തിൽ നാല് കോടിയോളം രൂപ എസ്ഡിപിഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പിഎഫ്ഐയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇതുവരെ 61.72 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 26 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.