ചണ്ഡീഗഢ്: മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷം ഹരിയാനയിൽ അധികാരം ഉറപ്പിച്ച ബിജെപിക്ക് ഇരട്ടി മധുരമായി പുറത്തുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം. ബിജെപിയുടെ മേയർ സ്ഥാനാർത്ഥികൾ 10 മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒമ്പതിലും മുന്നിലാണ്. അഞ്ചിടങ്ങളിൽ വിജയം ഉറപ്പിച്ചു. കോൺഗ്രസിന്റെ ശക്തനായ ഭൂപീന്ദർ ഹൂഡയുടെ കോട്ടയായ റോഹ്തക് ഉൾപ്പെടെയുള്ള സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. സംസ്ഥാന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആദ്യമായി സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അക്കൗണ്ട് തുറക്കാൻ സാധ്യതയില്ല.
അംബാല, ഗുരുഗ്രാം, സോനിപത്, റോഹ്തക്, കർണാൽ എന്നിവിടങ്ങളിലാണ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥികൾ വിജയിച്ചത്. ഫരീദാബാദ്, പാനിപ്പത്ത്, ഹിസാർ, യമുനാനഗർ എന്നിവിടങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് എതിരാളിയായ അമീഷ ചൗളയെ 20,487 വോട്ടുകൾക്ക് പരാജയപ്പെടുത്തി അംബാലയിൽ ബിജെപിയുടെ ഷൈൽജ സച്ച്‌ദേവ മേയർ സ്ഥാനം നേടി. ഗുരുഗ്രാം മേയർ സ്ഥാനം ബിജെപിയുടെ രാജ് റാണി നേടി.
അതേസമയം സോണിപത്തിൽ കോൺഗ്രസിന്റെ കോമൾ ദിവാനെ മുതിർന്ന ബിജെപി നേതാവ് രാജീവ് ജെയിൻ പരാജയപ്പെടുത്തി. കർണാലിൽ ബിജെപിയുടെ രേണു ബാല ഗുപ്ത കോൺഗ്രസിന്റെ മനോജ് വാധ്വയെ പരാജയപ്പെടുത്തി. എന്നാൽ, കോൺഗ്രസിന് ഏറ്റവും വലിയ നാണക്കേട് നേരിട്ടത് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ റോഹ്തക്കിലാണ്. കോൺഗ്രസിന്റെ സൂരജ്മൽ കിലോയിയെ പരാജയപ്പെടുത്തി ബിജെപിയുടെ രാം അവതാർ റോഹ്തക്ക് പിടിച്ചെടുത്തു.