വാഷിംഗ്ടൺ: ഇറാഖിലെ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് സിറിയ (ISIS) തലവൻ അബു ഖദീജ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്, ഇറാഖി, കുർദിഷ് സേനകൾ ഉൾപ്പെട്ട സയുക്ത ആക്രമണത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വധിച്ചത്. ഭീകര ഗ്രൂപ്പിലെ മറ്റൊരു തിരിച്ചറിയപ്പെടാത്ത അംഗവും കൊല്ലപ്പെട്ടതായി ട്രംപ് അറിയിച്ചു. ഭീകരസംഘടനയ്‌ക്കുള്ളിലെ ശക്തമായ സ്വാധീന ശക്തിയുള്ള ഉന്നത നേതാവായിരുന്നു അബു ഖദീജ. ഐഎസിന്റെ ആഗോള നേതാവ് അല്ലെങ്കിൽ “ഖലീഫ” സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നേതാക്കളിൽ ഒരാളാണ്.
“ഇറാഖിലെ ISIS ന്റെ ഒളിവിൽ കഴിഞ്ഞിരുന്ന നേതാവ് ഇന്ന് കൊല്ലപ്പെട്ടു. നമ്മുടെ ധീരരായ യുദ്ധപോരാളികൾ അദ്ദേഹത്തെ നിരന്തരം വേട്ടയാടി” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി വാർത്ത പങ്കുവച്ചു. ട്രംപിന്റെ പോസ്റ്റിന് തൊട്ടുപിന്നാലെ, അബു ഖദീജയെ ഇല്ലാതാക്കാൻ നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങൾ വൈറ്റ് ഹൗസ് പങ്കിട്ടു. ഇറാഖിലെ പടിഞ്ഞാറൻ അൻബാർ പ്രവിശ്യയിൽ വ്യോമാക്രമണത്തിലൂടെയാണ് ഓപ്പറേഷൻ നടത്തിയതെന്ന്സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി ഓപ്പറേഷൻ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഐസിസ് നേതാവ് അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുല്ല മക്കി മുസ്ലെഹ് അൽ-റിഫായ് ആണെന്ന് തിരിച്ചറിഞ്ഞു. അൽ-സുഡാനി ഇറാഖി സുരക്ഷാ സേനയുടെയും യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെയും ശ്രമങ്ങളെ എക്‌സിൽ പങ്കുവച്ച പ്രസ്താവനയിൽ പ്രശംസിച്ചു. അബു ഖദീജയെ “ഇറാഖിലെയും ലോകത്തിലെയും ഏറ്റവും അപകടകാരിയായ ഭീകരരിൽ ഒരാൾ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം അബു ഖദീജയുടെ ഉന്മൂലനം ഇറാഖിന്റെ തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ മറ്റൊരു പ്രധാന വിജയമാണെന്ന് കൂട്ടിച്ചേർത്തു.