വാഷിംഗ്‌ടൺ: അമേരിക്കൻ വലതുപക്ഷത്തിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനെ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് വിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ അടിസ്ഥാനത്തിലുള്ള സേവനം പൂർണമായും നിർത്തലാക്കണമെന്നാണ് ഈ ഉത്തരവിൽ പറയുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ നീക്കം നടപ്പിലായാൽ 4,200-ലധികം പേർക്ക് ജോലി നഷ്ടപ്പെടും.
അമേരിക്കയുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തൽ കേന്ദ്ര കാബിനറ്റ് ഏജൻസിയയായ വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യമില്ലെന്നാണ് ട്രംപിന്റെ വാദം. 1979 ൽ ജിമ്മി കാർട്ടർ അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് കേന്ദ്ര വിദ്യാഭ്യാസവകുപ്പ് രൂപീകൃതമായത്. എന്നാൽ ഇത് ഇപ്പോൾ സർക്കറിന് ഒരു പാഴ്‌ചെലവായെന്നാണ് ട്രംപിന്റെ പക്ഷം. വിദ്യാഭ്യാസ നയം പൂർണമായും വികേന്ദ്രീകൃതമായിരിക്കണമെന്നും ഇത് സംസ്ഥാനങ്ങൾ നിയന്ത്രിക്കണമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഈ ലക്ഷ്യം കൈവരിക്കുന്നതിന് കോൺഗ്രസിന്റെയും അദ്ധ്യാപക യൂണിയനുകളുടെയും പിന്തുണ ട്രംപിന് ആവശ്യമാണ്. ഡെമോക്രാറ്റുകൾ യുഎസ് പ്രസിഡന്റിന്റെ നീക്കത്തെ അപലപിച്ചിട്ടുണ്ട്. അടച്ചുപൂട്ടൽ യാഥാർഥ്യമായാൽ കെ-12 സ്കൂളുകൾക്കും കോളേജ് ട്യൂഷൻ സഹായ പരിപാടികൾക്കുമുള്ള കോടിക്കണക്കിന് ഡോളറിന്റെ ധനസഹായത്തെ ഇത് തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ട്രംപും അദ്ദേഹത്തിന്റെ ശതകോടീശ്വരൻ ഉപദേഷ്ടാവ് മസ്‌കും മസ്‌കിന്റെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റും (DOGE) ഇതിനകം തന്നെ മറ്റ് നിരവധി സർക്കാർ ഏജൻസികളെയും പിരിച്ചുവിട്ടിട്ടുണ്ട്. പ്രോഗ്രാമുകളെയും ജീവനക്കാരെയും വെട്ടിച്ചുരുക്കിയായിരുന്നു നടപടി.















