കണ്ണൂർ: സൂരജ് വധക്കേസിലെ കുറ്റവാളികൾക്ക് അഭിവാദ്യവുമായി സിപിഎം പ്രവർത്തകർ. ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി ഉത്തരവിന് ശേഷം പുറത്തേക്ക് വന്ന പ്രതികളെ മുദ്രാവാക്യം വിളികളോടെയാണ് സിപിഎം സ്വീകരിച്ചത്. സിപിഎമ്മിന്റെ പ്രാദേശികനേതാക്കളും പ്രധാനപ്പെട്ട നേതാക്കളും തലശേരി ഏരിയാ സെക്രട്ടറി അടക്കമുള്ളവരും കോടതിപരിസരത്തുണ്ടായിരുന്നു. കോടതി മുറിയിൽ നിന്ന് പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകാൻ വാനിൽ കയറ്റുമ്പോൾ കുറ്റവാളികൾക്ക് അഭിവാദ്യം അർപ്പിച്ചാണ് സിപിഎം യാത്രയാക്കിയത്.
ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് സിപിഎം പ്രവർത്തകരായ എട്ട് പേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 മുതൽ 6 വരെയുള്ള പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം തടവ്. ഇവർ 50,000 രൂപ പിഴയും ഒടുക്കണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷ് എന്നിവരടക്കം 8 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ. 11-ാം പ്രതി പ്രദീപന് 3 വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു.
കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർ നിരപരാധികളാണെന്ന് പാർട്ടി അവകാശപ്പെട്ടിരുന്നു. അപരാധം ചെയ്തിട്ടില്ലെന്നും അവരെ രക്ഷപ്പെടുത്താൻ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നുമാണ് ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞത്.
2005 ഓഗസ്റ്റ് ഏഴിനാണ് ബിജെപി പ്രവർത്തകനായ സൂരജ് കണ്ണൂർ മുഴപ്പിലങ്ങാട് ടൗണിൽ വച്ച് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വിരോധമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.