രാമനാഥപുരം : പുതിയ പാമ്പൻ റെയിൽവേ പാലം ഏപ്രിൽ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാമേശ്വരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാമ്പനിൽ പുതുതായി നിർമ്മിച്ച റെയിൽവേ പാലവും രാമേശ്വരത്ത് നടന്നുകൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങളും പരിശോധിക്കുന്നതിനും പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങിന്റെ റിഹേഴ്‌സൽ നടത്തുന്നതിനുമാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ സിംഗ് എത്തിയത്.
പ്രത്യേക പരിശോധനാ ട്രെയിനിൽ രാമേശ്വരത്ത് എത്തിയ അദ്ദേഹം റെയിൽവേ സ്റ്റേഷൻ പരിശോധിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചു. രാമനവമി ദിനമായ ഏപ്രിൽ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാമ്പൻ റെയിൽവേ പാലം ഉദ്ഘാടനം ചെയ്യുമെന്നു അദ്ദേഹം സ്ഥിരീകരിച്ചു.
രാമേശ്വരത്ത് നിന്ന് താംബരത്തേക്കുള്ള പ്രത്യേക ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. പാമ്പൻ കടലിനു മുകളിലുള്ള പഴയ റെയിൽവേ തൂക്കുപാലം മോശം അവസ്ഥയിലായതിനാൽ പാലം നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇത് നീക്കം ചെയ്യുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കും. രാമേശ്വരത്തിനും ധനുഷ്കോടിക്കും ഇടയിലുള്ള ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട് പ്രായോഗിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ, സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത ശേഷം അതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആർ എൻ സിങ് പറഞ്ഞു.
അഞ്ചാം തീയതി ശ്രീലങ്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി അവിടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം നേരിട്ട് പാമ്പനിലേക്ക് മടങ്ങും എന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഗവർണർ ആർ.എൻ. രവി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്‌നാട് എംപിമാര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പാമ്പന്‍ റെയില്‍വേ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇതിനുള്ള ക്രമീകരണങ്ങൾ ദക്ഷിണ റെയിൽവേ ചെയ്തുവരികയാണ്.
പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി മോദി രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം സന്ദർശിക്കും. അതിനുശേഷം അദ്ദേഹം ഒരു പൊതുയോഗത്തിൽ പങ്കെടുക്കും. തുടർന്ന് മധുര വിമാനത്താവളത്തിലേക്ക് പോകുമെന്നും അവിടെ നിന്ന് ഡൽഹിയിലേക്ക് പോകുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.















