സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കുറ്റത്തിന് പിന്നാലെ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ പുതിയ കേസ്. നിരോധിത മേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിനാണ് കേസെടുത്തത്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.നേവിയുടെയടക്കം തന്ത്രപ്രധാന മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് കേസെടുത്തത്.
ജനുവരിയിൽ കൊച്ചി തേവരയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ്‌മനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് ഷാനിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാന്റ് ജനുവരി 23ന് ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ ‘ഉയിരെ’ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. 38 ലക്ഷം രൂപ പറ്റിച്ചെന്നാണ് പരാതി. ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ്മാനേജ്മെന്റ് കമ്പനിയായ അറോറ ഉടമയായ നിജുരാജിന്റെ പരാതിയിലാണ് കേസെടുത്തത്.
പരിപാടിയുടെ പ്രൊഡക്ഷൻ, താമസം, ഭക്ഷണം, യാത്ര, പാർക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗൺസർമാർക്കുള്ള തുകയും കമ്പനിയാണ് നൽകിയത്. എന്നാൽ പരിപാടിക്ക് ചെലവായ 38 ലക്ഷം രൂപയിൽ നയാ പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ കമ്പനി ഉടമ നിജുരാജ് പരാതിയിൽ പറയുന്നത്. പണവുമായി ബന്ധപ്പെട്ട് ഷാനെ സമീപിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും നിജു ആരോപിക്കുന്നു. ഇതിനിടെ ഷാൻ റഹ്മാൻ അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. സുഹൃത്തുക്കൾ വഴി താരം ഒത്തുതീർപ്പ് ശ്രമവും തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.