വിശാഖപട്ടണം: രാഷ്‌ട്രീയ സാഹചര്യങ്ങൾ മൂലം ഒരിക്കൽ പിന്മാറേണ്ടി വന്ന ലുലു ഗ്രൂപ്പ് വീണ്ടും വമ്പൻ പദ്ധതികളുമായി ആന്ധ്രപ്രദേശിൽ ചുവടുറപ്പിക്കുന്നു. വിശാഖപട്ടണത്ത് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് മാളിനായി 13.43 ഏക്കർ ഭൂമി 99 വർഷത്തേക്ക് ലുലുവിന് കൈമാറാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വിശാഖപട്ടണം ബീച്ച് റോഡിലെ ഹാർബർ പാർക്കിലാണ് പദ്ധതി ഉയരുന്നത്.
ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, ഹൈപ്പർ മാർക്കറ്റ്, 8 സ്ക്രീൻ ഐമാക്സ് സിനിമ, വിശാലമായ ഫുഡ്കോർട്ട്, മൾട്ടി ലെവൽ പാർക്കിംഗ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും മാൾ. നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി വിശാഖപട്ടണത്തെത്തുന്ന സഞ്ചാരികൾക്കും തദ്ദേശീയർക്കും ഒരുപോലെ ഉപകരിക്കുന്ന ഷോപ്പിംഗ് ഉല്ലാസ കേന്ദ്രമാണ് ലുലു വിഭാവനം ചെയ്യുന്നത്.
വർഷങ്ങൾക്ക് മുമ്പ് തന്നെ ആന്ധ്രാപ്രദേശിൽ മാൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകൾ ലുലു അധികൃതർ ആരംഭിച്ചിരുന്നു. ഇതിനായി വിശാഖപട്ടണത്ത് അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഭൂമി അനുവദിക്കുകയും ചെയ്തു. എന്നാൽ നായിഡു അധികാരത്തിൽ നിന്നും പുറത്തായി 2019-ൽ ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായതോടെ പദ്ധതി റദ്ദാക്കുകയും ലുലുവിന് നൽകിയ ഭൂമി തിരികെ പിടിക്കുകയും ചെയ്തു. തറക്കല്ലിട്ടതിന് ശേഷമായിരുന്നു ജഗൻ മോഹൻ സർക്കാർ സ്ഥലം അനുവദിച്ച തീരുമാനം റദ്ദാക്കിയത്. ഇതോടെയാണ് ഇനി ആന്ധ്രയിൽ നിക്ഷേപം നടത്താൻ ഇല്ലെന്ന് അന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ഭൂമി സർക്കാർ തിരിച്ചെടുത്തതോടെ ആന്ധ്രയിലെ പദ്ധതികൾ ലുലു പൂർണ്ണമായി ഉപേക്ഷിക്കുകയും തെലങ്കാനയും കർണാടകയും അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ പുതിയ മാളുകൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ചന്ദ്രബാബു നായിഡു വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയെ ക്ഷണിക്കുകയും പദ്ധതികളെക്കുറിച്ച് വിശദമായി ചർച്ച നടത്തുകയും ചെയ്തു. നായിഡുവിന്റെ ക്ഷണം സ്വീകരിച്ച ലുലു ആന്ധ്രയിൽ വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
തീരദേശ നഗരമായ വിശാഖപട്ടണത്തിന് പുറമെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിലും, തിരുപ്പതിയിലും ഷോപ്പിംഗ് മാൾ-ഹൈപ്പർ മാർക്കറ്റുകൾ നിർമ്മിക്കാൻ സന്നദ്ധരാണെന്ന് ലുലു ആന്ധ്ര സർക്കാരിനെ ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയുടെ മുന്നിൽ ഇക്കാര്യം മുഖ്യമന്ത്രി അവതരിപ്പിക്കുകയും ചെയ്തു. വിശാഖപട്ടണത്തെ പദ്ധതിക്ക് സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് അംഗീകാരം നൽകിയതിന് പിന്നാലെ ഇപ്പോൾ മന്ത്രിസഭയും അന്തിമ അനുമതി നൽകി. ഇതോടെ എത്രയും പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.















