മലപ്പുറം: വളാഞ്ചേരിയിലെ ലഹരി സംഘങ്ങൾക്കിടയിലെ എച്ച്ഐവി വ്യാപനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബ്രൗൺ ഷുഗറിന്റെ വകഭേദമായ ടോമ എന്ന ലഹരിയാണ് വളാഞ്ചേരിയിൽ വ്യാപകമായി വിൽക്കപ്പെടുന്നത്. സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിൽ നേരിട്ട് കുത്തിവെക്കുന്ന ഇവയിൽ മാരക മയക്കുമരുന്നിന്റെ വിഭാഗത്തിൽപ്പെടുന്നവയാണ്. വളാഞ്ചേരി നഗര മദ്ധ്യത്തിൽ പോലും ഇവ സുലഭമാണ്. ലഹരി വിതരണക്കാരിൽ മിക്കവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. മില്ലിഗ്രാമിന് ആയിരങ്ങളാണ് വില. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിൽ നിന്നാണ് ഇത് പ്രദേശത്ത് എത്തുന്നതെന്നാണ് വിവരം.
ചെറിയ കുപ്പികളിൽ ലഭിക്കുന്ന ടോമ വെള്ളത്തിൽ ലയിപ്പിച്ച് സിറിഞ്ചിൽ നിറച്ചാണ് ശരീരത്തിൽ കുത്തിവെക്കുന്നത്. വിൽപ്പനക്കാർ ഒറ്റ സിറിഞ്ച് തന്നെ പത്തും പതിനഞ്ചും പേർക്ക് ഉപയോഗിക്കാൻ നൽകുമെന്നാണ് വിവരം. അതിനാൽ തന്നെ വളാഞ്ചേരിയിൽ എച്ച്ഐവി ബാധിതരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്.
അതേസമയം വളാഞ്ചേരിയിൽ എച്ച്ഐവി സ്ഥിരീകരിച്ച സംഭവത്തിൽ തുടർ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. രോഗം സ്ഥിരീകരിച്ചവർ ആരോഗ്യവകുപ്പുമായി സഹകരിക്കാത്തതാണ് പ്രശ്നം. എച്ച്ഐവി സ്ഥിരീകരിച്ച ഇതരസംസ്ഥാന തൊഴിലാളികൾ പ്രദേശം വിട്ടുപോയതായും സംശയമുണ്ട്. മലയാളി യുവാക്കൾ ആരോഗ്യപ്രവർത്തകരുമായി സംസാരിക്കാൻ തയ്യാറാകുന്നില്ല. ലഹരി സംഘത്തിലെ പതിനഞ്ച് പേരെ പരിശോധിച്ചതിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. മലപ്പുറം ജില്ലയിൽ സമാനരീതിയിൽ രോഗവ്യാപനം ഉണ്ടോ എന്ന സംശയവും ജില്ല മെഡിക്കൽ ഓഫീസർ പങ്കുവെച്ചിരുന്നു.















