എറണാകുളം: ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. മരിച്ചയാളുടെ പേഴ്സിൽ നിന്ന് 3,000 രൂപയാണ് ഇയാളെടുത്തത്. പണം മോഷ്ടിച്ചതിനെ തുടർന്ന് അന്വേഷണ വിധേയമായാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
രാജസ്ഥാൻ സ്വദേശിയായ യുവാവാണ് ട്രെയിൻ തട്ടി മരിച്ചത്. മരിക്കുന്ന സമയത്ത് ഇയാളുടെ കയ്യിൽ 8,000 രൂപ ഉണ്ടായിരുന്നു. ഇതിൽ നിന്നും 3,000 രൂപയാണ് എസ്ഐ മോഷ്ടിച്ചത്. മൃതദേഹം കണ്ടെത്തിയ സമയത്ത് പേഴ്സിലെ പണം പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എസ്ഐ പണമെടുത്തതെന്ന് കണ്ടെത്തിയത്.
പണം കാണാതായതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. തുടർന്നാണ് മോഷ്ടാവിനെ വ്യക്തമായത്. ഇതിന് പിന്നാലെയായിരുന്നു നടപടി.















