ചെന്നൈ: വിവാദ സിനിമ എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം കര്‍ഷകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കര്‍ഷകസംഘടന മുന്നറിയിപ്പുനല്‍കി. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ എമ്പുരാനിലുണ്ടെന്നെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ കർഷക സംഘമാണ് രംഗത്തെത്തിയത്.
സിനിമയില്‍”നെടുമ്പള്ളി ഡാം” എന്ന സാങ്കല്പികപേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കോഡിനേറ്റര്‍ ബാലസിംഗം അണക്കെട്ടു പരാമര്‍ശത്തിനെതിരേ ശക്തമായി രംഗത്തെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമര്‍ശിച്ചുകൊണ്ട് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
”നെടുമ്പള്ളി ഡാം എന്നാണ് സിനിമയില്‍ പറയുന്നത്. അണക്കെട്ടിന് അപകടമുണ്ടായാല്‍ കേരളം വെള്ളത്തിനടിയിലാകുമെന്നും പറയുന്നു. തടയണകള്‍ ഉപയോഗശൂന്യമാണെന്നും അണക്കെട്ടിന്റെ ആവശ്യമില്ലെന്നുമുള്ള സംഭാഷണങ്ങള്‍ സിനിമയിലുണ്ട്. ഇവയൊക്കെ മ്യൂട്ട് ചെയ്യണം” – ബാലസിംഗം പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി നിർമാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള കമ്പത്തെയും തേനിയിലെയും ധനകാര്യ സ്ഥാപനങ്ങൾ ഉപരോധിക്കും. അണക്കെട്ടുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ ജില്ലയിലും പ്രതിഷേധിക്കും. എമ്പുരാൻ ബഹിഷ്കരിക്കാനും സംഘടന ആഹ്വാനം ചെയ്‌തു.
മലയാള സിനിമയിൽ മുല്ലപ്പെരിയാർ ഡാമിന് സമാനമായ ഒരു ഡാം വ്യാജപേരിലാണെങ്കിലും തകർക്കുമെന്ന് പരാമർശിക്കുന്നത് തമിഴ് നാട്ടിലെ കർഷകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ഈ വിഷയം തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുകയാണെങ്കിൽ പ്രതിഷേധം പടർന്നേക്കും.