ന്യൂഡൽഹി: ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെയുള്ള പീഡന പരാതിയിൽ വമ്പൻ ട്വിസ്റ്റ്. സംവിധായകൻ തന്നെ ബലാത്ക്കാരം ചെയ്തിട്ടില്ലെന്നും ഗുഢാലോചനയുടെ ഭാഗമായാണ് പരാതി എന്നും യുവതി പറഞ്ഞു. ഇന്റഗ്രാം പേജിലൂടെയാണ് യുവതിയുടെ വിശദീകരണം. മഹാ കുംഭമേളയിൽ മാലവില്പനയ്‌ക്കെത്തി സോഷ്യൽ മീഡിയയിലൂടെ വൈറലായ മൊണാലിസയ്‌ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിലായത് വൻ വാർത്താ പ്രധാന്യം നേടിയിരുന്നു.മൊണാലിസയും ചതിക്കപ്പെട്ട തരത്തിലായിരുന്നു റിപ്പോർട്ടുകൾ.
ചലചിത്ര നിർമാതാവ് വസീം റിസ്‌വിയും സംഘവുമാണ് കള്ളക്കേസ് ഫയൽ ചെയ്യാൻ നിർബന്ധിച്ചതെന്ന് യുവതി പറഞ്ഞു. കേസ് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’ എന്ന ചിത്രത്തിൽ സനോജ് മിശ്രയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇതേ സമയത്താണ് മോണാലിസയുടെ കൂടെയുള്ള സനോജിന്റെ ചിത്രം വൈറലായത്. ഒരുപാട് പേർ ഇത് പറഞ്ഞ് കളിയാക്കി. മാനസികമായി പീഡിപ്പിച്ചു. തുടർന്നാണ് വസീം റിസ്‌വിയുടെ നേതൃത്വത്തിൽ സനോജ് മിശ്രയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തത്. എന്നാൽ പിന്നീട് കടുത്ത കുറ്റബോധം തോന്നി. കേസ് പിൻവലിക്കാൻ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിയിൽ പോയപ്പോൾ, ജയിലിലാക്കും എന്ന് പറഞ്ഞ് വസീം റിസ്‌വി ഭീഷണിപ്പെടുത്തി, യുവതി വീഡിയോയിൽ പറഞ്ഞു.
ദേഷ്യത്തിന്റെ പുറത്ത് ചെയ്ത തെറ്റ് ഞാൻ മനസ്സിലാക്കി കേസ് പിൻവലിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ വസീം റിസ്‌വിയും കൂട്ടാളികളുമാണ് ഉത്തരവാദികളെന്നും യുവതി അവകാശപ്പെട്ടു.
28 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 30 നാണ് ഡൽഹി പൊലീസ് സനോജ് മിശ്രയെ അറസ്റ്റ് ചെയ്തത്. നാല് വർഷത്തിനിടെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നും മൂന്ന് തവണ ഗർഭചിദ്രം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.















