തിരുവനന്തപുരം: വർക്കല പാപനാശം തീരത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകർന്നു. നേരത്തെ അപകടമുണ്ടായ സ്ഥലത്ത് പഠനത്തിനായി സ്ഥാപിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് ഒടിഞ്ഞത്. ശക്തമായ തിരയിൽ മൂന്നായി തകരുകയായിരുന്നു. NITയുടെ നേതൃത്വത്തിൽ പഠനത്തിന് വേണ്ടിയായിരുന്നു ഇവിടെ വീണ്ടും ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ തിരയിൽ ഇത് മൂന്നായി.
കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിനായിരുന്നു പാപനാശം തീരത്ത് സ്ഥാപിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആദ്യം തകർന്നത്. ബ്രിഡ്ജിൽ നിന്നിരുന്നവർ കടലിലേക്ക് പതിക്കുകയും ഇരുപതോളം പേർ അപകടത്തിൽപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കൂടുതൽ സുരക്ഷയോടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ടൂറിസം വകുപ്പ്. ഇതിന്റെ ഭാഗമായിട്ടാണ് NITയുടെ നേതൃത്വത്തിൽ പഠനം നടന്നിരുന്നത്. സ്റ്റബിലിറ്റി ടെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ അപകടം.