ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ 350 -ലധികം വിമാനങ്ങൾ വൈകി. പൊടിക്കാറ്റിനെ തുടർന്നാണ് സർവീസുകൾ വൈകിയത്. വിമാനങ്ങൾ വൈകിയതോടെ മണിക്കൂറുകളോളമാണ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത്.
ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട 400 വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടായി. ഇതിൽ 18 എണ്ണം റദ്ദാക്കി. കഴിഞ്ഞ ദിവസവും 500-ലധികം വിമാനങ്ങൾ വൈകിയിരുന്നു. പ്രതികൂല സാഹചര്യത്തെ തുടർന്ന് ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാർ രോക്ഷാകുലരായി. തുടർന്ന് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി.
യാത്രക്കാർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വിമാനത്താവളത്തിലെ ജീവനക്കാർ മോശമായാണ് പെരുമാറുന്നതെന്ന് ചിലർ ആരോപിച്ചു.