കോഴിക്കോട്: ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വ്ലോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെയാണ് തൊപ്പി തോക്ക് ചൂണ്ടിയത്. തൊപ്പിയെയും രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. സ്വകാര്യ ബസ് ജീവനക്കാർ കേസ് നൽകാത്തതിനെ തുടർന്നാണ് വിട്ടയച്ചത്. അഞ്ച് മണിക്കൂറോളം കസ്റ്റഡിയിൽ വച്ചശേഷം മൂന്ന് പേരെയും വെറുതെവിടുകയായിരുന്നു.
കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ബസ് ജീവനക്കാരും നിഹാലും തമ്മിൽ വാക്കേറ്റമുണ്ടായത്. നിഹാലിന്റെ കാർ ബസുമായി ഉരസിയിരുന്നു. നിഹാലിനൊപ്പം രണ്ട് സുഹൃത്തുക്കൾ കൂടി കാറിലുണ്ടായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് തൊപ്പി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയത്. പിന്നാലെ ബസ് ജീവനക്കാർ മൂവരെയും തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
വടകര പൊലീസാണ് നിഹാലിനെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റളാണ് തൊപ്പി ജീവനക്കാർക്ക് നേരെ ചൂണ്ടിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ബസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിലെത്തി കേസില്ലെന്ന് അറിയിച്ചു.















